പന്തീരാങ്കാവ് യുഎപിഎ കേസ്; അലന്റേയും താഹയുടേയും റിമാന്റ് കാലാവധി നീട്ടി

കോഴിക്കോട് ജയിലിലുള്ള പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിഗ് സംവിധാനം വഴിയാണ് ജില്ലാ സെഷന്‍സ് ജഡ്ജിക്കു മുന്നില്‍ ഹാജരാക്കിയത്.

Update: 2019-11-30 06:06 GMT

കോഴിക്കോട്: മാവോവാദി അനുകൂല ലഘുലേഖകള്‍ കൈവശം വെച്ചതിന് കോഴിക്കോട് പന്തീരാങ്കില്‍ നിന്ന് പോലിസ് പിടികൂടിയ സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിന്റേയും താഹ ഫൈസലിന്റേയും റിമാന്റ് കാലാവധി ഡിസംബര്‍ 21 വരെ നീട്ടി. കോഴിക്കോട് ജയിലിലുള്ള പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിഗ് സംവിധാനം വഴിയാണ് ജില്ലാ സെഷന്‍സ് ജഡ്ജിക്കു മുന്നില്‍ ഹാജരാക്കിയത്. അലന്റയും താഹയുടെയും റിമാന്‍ഡ് കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് കേസ് കോടതി പരിഗണിച്ചത്.

നവംബര്‍ രണ്ടിനാണ് പോലിസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വ്യാജത്തെളിവുകളുണ്ടാക്കി മാവോവാദി കേസില്‍ കുടുക്കിയെന്നാണ് പ്രതികളുടെ ആരോപണം. വീടുകളില്‍ നിന്ന് പിടിച്ചെടുത്തെന്ന് പോലിസ് പറയുന്ന ലഘുലേഖകളോ പോസ്റ്ററുകളോ യുഎപിഎ ചുമത്താന്‍ മാത്രം ഗൗരവമുള്ളതല്ലെന്നാണ് പ്രതികള്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ അലനും താഹക്കും കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം നിഷേധിച്ചിരുന്നു. കേസ് ഡയറി അടക്കം പരിശോധിച്ചാണ് തത്കാലം ജാമ്യം നല്‍കേണ്ടെന്ന് തീരുമാനിച്ചത്.

Tags:    

Similar News