പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം: രണ്ടാഴ്ച്ച പിന്നിട്ടും പ്രതികളെ കണ്ടെത്താനാകാതെ പോലിസ്
സംഘപരിവാറിനെപോലും നാണിപ്പിക്കുന്ന ആക്രമണം നടത്തിയ സിപിഎം പ്രവർത്തകരെ പോലിസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പയ്യന്നൂര്‍: പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ടാഴ്ച്ച പിന്നിട്ടിട്ടും ഇരുട്ടിൽ തപ്പി പോലിസ്. ദേശീയ തലത്തിൽ തന്നെ കേരളത്തിന് നാണക്കേടായ സംഭവത്തിൽ ഒരു പ്രതികളെ പോലും തിരിച്ചറിയാൻ ഇതുവരെ പയ്യന്നൂർ പോലിസിന് കഴിഞ്ഞില്ല. അന്വേഷണം പുരോഗമിക്കുന്നുവെന്ന മറുപടിയാണ് പോലിസിൽ നിന്ന് ലഭിക്കുന്നത്.
സാധാരണ ഓഫിസ് ആക്രമണങ്ങൾ നടക്കുമ്പോൾ പോലിസ് ചെയ്യുന്നത് പ്രകാരം കണ്ടാലറിയുന്ന 15 പേർക്കെതിരേ കേസെടുത്തു. ഗാന്ധി പ്രതിമ തകർത്തവരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പോലിസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തെ അനൗദ്യോഗികമായി വിളിച്ചുവരുത്തി പ്രതികളുടെ പട്ടിക നൽകാൻ ആവശ്യപ്പെട്ടുവെന്ന് പയ്യന്നൂർ ബ്ലോക്ക് പ്രസിഡന്റ് വി സി നാരായണൻ തേജസ് ന്യൂസിനോട് പറഞ്ഞു.
പോലിസ് സ്റ്റേഷന് പിറകിലായിട്ടാണ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ്. വാട്ടർ അതോറിറ്റി ഓഫിസിലെ സിസിടിവിയാണ് ഈ ഭാഗങ്ങളിൽ പ്രശ്നമുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കാറുള്ളത്, എന്നാൽ അവിടത്തെ സിസിടിവി ഇപ്പോൾ പ്രവർത്തനരഹിതമാണ്. മറ്റ് സാധ്യതയുള്ളയിടങ്ങളിലെ സിസിടിവി പരിശോധിച്ചെങ്കിലും തെളിവുകൾക്ക് പര്യാപ്തമായ ദൃശ്യങ്ങൾ ഒന്നും ലഭിച്ചില്ലെന്ന് പയ്യന്നൂർ സിഐ തേജസ് ന്യൂസിനോട് പ്രതികരിച്ചു.
സംഘപരിവാറിനെപോലും നാണിപ്പിക്കുന്ന ആക്രമണം നടത്തിയ സിപിഎം പ്രവർത്തകരെ പോലിസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗാന്ധി പ്രതിമ തകർത്തതോടെ സിപിഎമ്മും ആർഎസ്എസും തമ്മിൽ ഇനിയെന്ത് വത്യാസമെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം. രാഷ്ട്രപിതാവിന്‍റെ ഓർമ്മയെത്തന്നെ കളങ്കപ്പെടുത്തുന്ന ഹീനകൃത്യമായിട്ട് കൂടി പോലിസിന്‍റെ നിസ്സംഗത ഗൂരുതരമായ സാഹചര്യമാണെന്ന് നിയമ വിധഗ്ധർ ചൂണ്ടിക്കാട്ടുന്നു.
