കൊവിഡ് ഭയന്ന് ബന്ധുക്കൾ ഉപേക്ഷിച്ചു, ഹിന്ദു യുവാവിന്‍റെ അന്ത്യകർമങ്ങൾ നടത്തി മുസ്ലിം സഹോദരങ്ങൾ
ഭയം കാരണം മൊഘുളിയയുടെ മൃതദേഹം ഏറ്റെടുക്കാനോ അന്ത്യകർമങ്ങൾ നടത്താനോ കുടുംബാംഗങ്ങൾ തയാറായില്ല. ശാഫി, അലി എന്ന രണ്ട് മുസ്ലിം സഹോദരങ്ങളാണ് മൊഘുളിയയുടെ ശേഷക്രിയ നടത്താം എന്നേറ്റത്.
ഹൈദരാബാദ്: തെലങ്കാനയിൽ കൊവിഡ് ബാധിച്ച് മരിച്ച ഹിന്ദു യുവാവിന്‍റെ അന്ത്യ കർമങ്ങൾ നടത്തി രണ്ട് മുസ്ലിം സഹോദരങ്ങൾ. സംസ്ഥാനത്തെ പെഡ്ഡ കോഡപ്ഗൽ മണ്ഢലിലെ കടപള്ളി ഗ്രാമത്തിലാണ് സംഭവം. കൊവിഡ് ബാധിച്ച് മരിക്കുന്ന ആളുകളെക്കൊണ്ട് ശ്മശാനങ്ങളും ശവസംസ്കാര കേന്ദ്രങ്ങളും നിറഞ്ഞു കവിയുന്നതിനിടെ രോഗം പകരുമോ എന്ന ഭയം കാരണം ബന്ധുക്കൾ പോലും മൃതദേഹം ഏറ്റെടുക്കാൻ മടിക്കുന്ന സാഹചര്യമുണ്ട്. ഇതിനിടെയാണ് മത വിവേചനമില്ലാതെ രണ്ട് മുസ്ലിം യുവാക്കൾ മൃതദേഹം ഏറ്റെടുത്ത് സംസ്കരിച്ചത്.
മൊഘുളിയ എന്നയാളുടെ അന്ത്യ കർമങ്ങളാണ് മുസ്ലിം ചെറുപ്പക്കാർ നടത്തിയത്. കുറച്ച് ദിവസം മുമ്പാണ് അദ്ദേഹം അസുഖ ബാധിതനായത്. പിന്നീട് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അസുഖം കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ ചികിൽസക്കായി മൊഘുളിയയെ ഭാൻസുവാടയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു.
എന്നാൽ, വൈറസ് ബാധയേൽക്കുമോ എന്ന ഭയം കാരണം മൊഘുളിയയുടെ മൃതദേഹം ഏറ്റെടുക്കാനോ അന്ത്യകർമങ്ങൾ നടത്താനോ കുടുംബാംഗങ്ങൾ തയാറായില്ല. ഇതിനെ തുടർന്നാണ് ശാഫി, അലി എന്ന രണ്ട് മുസ്ലിം സഹോദരങ്ങൾ മൊഘുളിയയുടെ ശേഷക്രിയ നടത്താം എന്നേറ്റത്. ആംബുലൻസ് സേവനം നടത്തുന്ന ഇരുവരും കൂടി മൃതദേഹം ആശുപത്രിയുടെ തന്നെ സംസ്കാര കേന്ദ്രത്തിലേക്ക് കൊണ്ടു പോവുകയും ഹിന്ദു ആചാര പ്രകാരം കർമങ്ങൾ നിർവഹിക്കുകയുമായിരുന്നു.
അതേസമയം, ഗുജറാത്തിലെ വഡോദരയിൽ മുസ്ലിം ചെറുപ്പക്കാർ ഹിന്ദുക്കളുടെ അന്ത്യ കർമങ്ങൾ നിർവഹിക്കുന്നതിനെതിരേ ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. ഏപ്രിൽ 16ന് ഒരു ബിജെപി നേതാവിന്‍റെ സംസ്കാര ചടങ്ങിനായി വഡോദരയിലെ ഖസ്വാദി ശ്മശാനത്തിലെത്തിയ ബിജെപി സിറ്റി യൂനിറ്റ് പ്രസിഡന്‍റ് ഡോ. വിജയ് ഷാ അടക്കമുള്ളവരാണ് മുസ്ലിം വോളന്റിയറുടെ സാന്നിധ്യത്തിനെതിരേ പ്രതിഷേധിച്ചത്.
