രണ്ട് എല്‍പിജി ടാങ്കറുകള്‍ക്ക് കൂടി ഹോര്‍മുസ് കടക്കാന്‍ അനുമതി; കടലിടുക്കില്‍ ഇനി 18 ഇന്ത്യന്‍ കപ്പലുകള്‍

Update: 2026-03-29 02:56 GMT

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇന്നലെ അനുവാദം ലഭിച്ചത് എല്‍പിജി ടാങ്കറുകളായ ബിഡബ്ല്യു ഇഎല്‍എം, ബിഡബ്ല്യു ടിവൈആര്‍ എന്നിവയ്ക്കാണ്. രണ്ട് കപ്പലുകളും ചെന്നൈ ആസ്ഥാനമായുള്ള ബിഡബ്ല്യു ഗ്ലോബല്‍ യുണൈറ്റഡ് എല്‍പിജി കമ്പനിയുടേതാണ്. നാല് ക്രൂഡ് ഓയില്‍ ടാങ്കറുകള്‍, ഒരു എല്‍എന്‍ജി ടാങ്കറുകള്‍ ഉള്‍പ്പെടെ 18 ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മുസില്‍ തുടരുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയത് ശിവാലിക്, നന്ദാദേവി, ജഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നീ നാല് എല്‍പിജി ടാങ്കറുകളാണ്. പിന്നാലെ ഇന്നലെ രണ്ട് ടാങ്കറുകള്‍ക്ക് കൂടി അനുമതി ലഭിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ സുരക്ഷിതമായി കടന്നുപോകുന്നതിനായി ഇന്ത്യ ഇറാനുമായി നയതന്ത്ര തലത്തില്‍ ഇടപെട്ടിട്ടുണ്ട്.

പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ അന്തര്‍മന്ത്രാലയ സമിതിയുടെ യോഗം ചേര്‍ന്ന് രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. യുദ്ധം നീണ്ടാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചയായി. ഊര്‍ജ്ജലഭ്യത ഉറപ്പാക്കാനുള്ള നടപടികളിലും ചര്‍ച്ച നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വേണ്ട ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും ഇന്ത്യയുടെ താല്‍പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് പ്രതികരിച്ചു. ഇന്ധനവുമായി കൂടുതല്‍ കപ്പലുകള്‍ ഇന്ന് മുതല്‍ ഹോര്‍മുസ് കടക്കും.

Tags: