മനുഷ്യരാശിയെ സംരക്ഷിക്കാൻ രണ്ട് ഇന്ത്യൻ നിർമിത കൊവിഡ് വാക്സിനുകൾ തയാറെന്ന് മോദി
ഭാരത് ബയോടെക് നിർമിച്ച കൊവാക്സിന്റെ പരീക്ഷണം പൂർത്തിയാകാതെയാണ് ഉപയോഗിക്കാൻ നിർദേശം നൽകിയെന്ന ആരോപണങ്ങൾ ശക്തിപ്പെടുന്നതിനിടെയാണ് മോദി പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.
ന്യൂഡൽഹി: കൊറോണ വൈറസിനെതിരേ പോരാടുന്നതിനായി രണ്ട് ഇന്ത്യൻ നിർമിത വാക്സിനുകൾ ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാൻ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത് ബയോടെക് നിർമിച്ച കൊവാക്സിന്റെ പരീക്ഷണം പൂർത്തിയാകാതെയാണ് ഉപയോഗിക്കാൻ നിർദേശം നൽകിയെന്ന ആരോപണങ്ങൾ ശക്തിപ്പെടുന്നതിനിടെയാണ് മോദി പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.
പിപിഇ കിറ്റുകൾ, മാസ്കുകൾ, വെന്റിലേറ്ററുകൾ, ടെസ്റ്റിങ് കിറ്റുകൾ എന്നിവ പുറത്തുനിന്ന് ഇറക്കുമതി ചെയ്യാറുണ്ടായിരുന്നു, എന്നാൽ ഇന്ന് നമ്മുടെ രാഷ്ട്രം സ്വാശ്രയമാണ്. ഇന്ന് രണ്ട് ഇന്ത്യൻ നിർമിത കൊവിഡ് വാക്സിനുകൾ ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാൻ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി മോദി പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
രാജ്യത്തെ ദരിദ്രരെ ശാക്തീകരിക്കുന്നതിനായി ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഇന്ത്യ ഭീകരതയെ അഭിമുഖീകരിക്കുമ്പോൾ ലോകത്തിനും ഈ വെല്ലുവിളി നേരിടാനുള്ള ധൈര്യം ലഭിച്ചു. ഇന്ന് ഇന്ത്യ അഴിമതി അവസാനിപ്പിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന പണം നേരിട്ട് ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് എത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഭാരത് ബയോടെക് നിർമിച്ച കൊവാക്സിൻ 1984ലെ ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകളിൽ അവരറിയാതെ പരീക്ഷിച്ചെന്ന ഗുരുതര ആരോപണങ്ങളാണ് പുറത്തുവരുന്നത്. ഇതിനെതിരേ പ്രതികരിക്കാൻ ആരോഗ്യമന്ത്രാലയം ഇതുവരെ തയാറായിട്ടില്ല.
