ഡല്‍ഹിയില്‍ ഓക്‌സിജന്‍ കരിഞ്ചന്ത; ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

ഈ ദുരിതകാലത്ത് ഓക്‌സിജന്‍ കരിഞ്ചന്ത വില്‍പന നടത്തിയതിന് ആംബുലന്‍സ് ഡ്രൈവറടക്കം രണ്ട് പേരാണ് ഡല്‍ഹി പോലിസ് പിടിയിലായിരിക്കുന്നത്.

Update: 2021-05-06 13:35 GMT

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ദിനംപ്രതി വര്‍ധിച്ചു വരുന്ന കൊവിഡ് കേസുകള്‍ക്ക് പിന്നാലെ മെഡിക്കല്‍ ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ മരുന്നുകളുടേയും മെഡിക്കല്‍ ഉപകരണങ്ങളുടേയും ആവശ്യം ഗണ്യമായി വര്‍ധിച്ചുവന്നിരിക്കുന്ന സാഹചര്യത്തില്‍ കരിഞ്ചന്ത വില്‍പനയും തകൃതിയായി നടക്കുന്നുണ്ട്.

ഈ ദുരിതകാലത്ത് ഓക്‌സിജന്‍ കരിഞ്ചന്ത വില്‍പന നടത്തിയതിന് ആംബുലന്‍സ് ഡ്രൈവറടക്കം രണ്ട് പേരാണ് ഡല്‍ഹി പോലിസ് പിടിയിലായിരിക്കുന്നത്. കരിഞ്ചന്ത വില്‍പന ശക്തമാണെങ്കിലും ഇവരെ പിടികൂടുവാനോ നിയമനടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന കോടതി നിരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ് പോലിസ് നടപടി.

ആംബുലന്‍സ് ഡ്രൈവര്‍  ശംഭു യാദവ് (24) തന്റെ ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിച്ചാണ് ഓക്‌സിജന്‍ കരിഞ്ചന്തയില്‍ വില്‍പന നടത്തുന്നത്. ആംബുലന്‍സിനെന്ന വ്യാജേന നിറയ്ക്കുകയും പിന്നീട് ആവശ്യമുള്ള രോഗികള്‍ക്ക് അമിതവിലയ്ക്ക് വില്‍ക്കുകയും ചെയ്തിരുന്നുവെന്ന് പോലിസ് പറഞ്ഞു.

അടിയന്തിര മെഡിക്കല്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന 22 കാരനായ അനൂപ് കുമാര്‍, ഓക്‌സിജന്‍ ആവശ്യമുള്ള ആളുകളെ കണ്ടെത്തുന്നതിന് അനൂപിന്റെ സഹായിയായിരുന്നു.

രണ്ട് പ്രതികള്‍ക്കെതിരേ അവശ്യ ചരക്ക് നിയമം, പകര്‍ച്ചവ്യാധി നിയമത്തിലെ സെക്ഷന്‍ 3, നെബ് സരായ് പോലിസ് സ്‌റ്റേഷനിലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 51 എന്നിവ പ്രകാരം കേസെടുത്തു. ഓക്‌സിജന്‍ സിലിണ്ടറുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു.