പാകിസ്താന്റെ ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരപ്പണി; രണ്ട് ഇന്ത്യന്‍ സൈനികര്‍ അറസ്റ്റില്‍

സൈനികരായ ഹര്‍പ്രീത് സിങ് (23), ഗുര്‍ബേജ് സിങ് (23) എന്നിവരാണ് അറസ്റ്റിലായത്. രാജ്യത്തിന്റെ പ്രതിരോധത്തെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന 900 ഓളം ക്ലാസിഫൈഡ് രേഖകളുടെ ചിത്രങ്ങള്‍ പാകിസ്താന് സൈനികര്‍ കൈമാറിയതായി പഞ്ചാബ് ഡിജിപി ദിനകര്‍ ഗുപ്തയെ ഉദ്ധരിച്ച് മുസ്‌ലിം മിറര്‍ റിപോര്‍ട്ട് ചെയ്തു.

Update: 2021-07-07 08:42 GMT

ന്യൂഡല്‍ഹി: പാകിസ്താന്റെ ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിനായി (ഐഎസ്‌ഐ) ചാരപ്പണി നടത്തിയെന്നാരോപിച്ച് രണ്ട് ഇന്ത്യന്‍ സൈനികരെ പഞ്ചാബ് പോലിസ് അറസ്റ്റുചെയ്തു. സൈനികരായ ഹര്‍പ്രീത് സിങ് (23), ഗുര്‍ബേജ് സിങ് (23) എന്നിവരാണ് അറസ്റ്റിലായത്. രാജ്യത്തിന്റെ പ്രതിരോധത്തെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന 900 ഓളം ക്ലാസിഫൈഡ് രേഖകളുടെ ചിത്രങ്ങള്‍ പാകിസ്താന് സൈനികര്‍ കൈമാറിയതായി പഞ്ചാബ് ഡിജിപി ദിനകര്‍ ഗുപ്തയെ ഉദ്ധരിച്ച് മുസ്‌ലിം മിറര്‍ റിപോര്‍ട്ട് ചെയ്തു.

2021 ഫെബ്രുവരി മുതല്‍ മെയ് വരെ നാലുമാസങ്ങളിലായി അതിര്‍ത്തി കടന്ന് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്ന രണ്‍വീര്‍ സിങ്ങിനാണ് സൈനികര്‍ രേഖകള്‍ നല്‍കിയത്. ഇദ്ദേഹം അത് പാകിസ്താന്‍ ഇന്റലിജന്‍സ് ഓഫിസര്‍മാര്‍ക്ക് കൈമാറുകയായിരുന്നു. ജലന്ധര്‍ സീനിയര്‍ പോലിസ് സൂപ്രണ്ട് നവീന്‍ സിംഗ്ലയുടെ നേതൃത്വത്തിലുള്ള റൂറല്‍ പോലിസ് സംഘം മയക്കുമരുന്ന് കേസ് അന്വേഷണത്തിനിടെയാണ് രണ്‍വീര്‍ സിങ്ങില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ വിന്യാസവും പ്രവര്‍ത്തനവും സംബന്ധിച്ച് അതീവ രഹസ്യസ്വഭാവമുള്ള രേഖകള്‍ കണ്ടെടുത്തത്.

മെയ് 24നാണ് 70 ഗ്രാം ഹെറോയിനുമായി രണ്‍വീര്‍ സിങ് അറസ്റ്റിലാവുന്നത്. പ്രാഥമികാന്വേഷണമനുസരിച്ച് അമൃത്‌സറിലെ ചീച്ച ഗ്രാമത്തില്‍നിന്നുള്ള സൈനികനാണ് ഹര്‍പ്രീത് സിങ്. പഞ്ചാബിലെ തന്‍ താരാനിലെ പുനിയന്‍ ഗ്രാമവാസിയാണ് ഗുര്‍ബേജ് സിങ്. രഹസ്യവിവരങ്ങള്‍ കൈമാറുന്നതിന് സൈനികര്‍ക്ക് പണം ലഭിച്ചിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു. ഹര്‍പ്രീത് സിങ് 2017 ലും ഗുര്‍ബേജ് സിങ് 2015ലുമാണ് കരസേനയില്‍ ചേരുന്നത്.

Tags: