ഗാസിയാബാദില്‍ മുസ്‌ലിം വയോധികനെ മര്‍ദിക്കുന്ന വീഡിയോ; 50 ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ നിയന്ത്രണമേര്‍പ്പെടുത്തി

ഈ വീഡിയോക്ക് ശേഷം വന്ന ഒരു ഫേസ്ബുക്ക് ലൈവില്‍, പ്രതി തനിക്ക് ഓട്ടോയില്‍ ലിഫ്റ്റ് നല്‍കിയെന്നും ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നും 'ജയ് ശ്രീ റാം' എന്ന് ചൊല്ലാന്‍ നിര്‍ബന്ധിച്ചുവെന്നും സെയ്ഫി ആരോപിക്കുന്നുണ്ട്.

Update: 2021-06-21 16:16 GMT

ന്യൂഡല്‍ഹി: ഗാസിയാബാദിലെ ലോനിയില്‍ പ്രായമായ ഒരു മുസ്‌ലിം പുരുഷനെ ആക്രമിക്കുന്നതിന്റെ വീഡിയോയുമായി ബന്ധപ്പെട്ട് 50 ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തി.

അബ്ദുള്‍ സമദ് സൈഫി എന്നയാളെ ആക്രമിക്കുന്നതിന്റെയും അദ്ദേഹത്തിന്റെ താടി മുറിക്കുന്നതിന്റെയും ദൃശ്യങ്ങളുള്ള വീഡിയോയുമായി ബന്ധപ്പെട്ട ട്വീറ്റുകളിലേക്കുള്ള ആക്‌സസ് തടഞ്ഞതായി ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു.

ഈ വീഡിയോക്ക് ശേഷം വന്ന ഒരു ഫേസ്ബുക്ക് ലൈവില്‍, പ്രതി തനിക്ക് ഓട്ടോയില്‍ ലിഫ്റ്റ് നല്‍കിയെന്നും ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നും 'ജയ് ശ്രീ റാം' എന്ന് ചൊല്ലാന്‍ നിര്‍ബന്ധിച്ചുവെന്നും സെയ്ഫി ആരോപിക്കുന്നുണ്ട്. എന്നാല്‍, ഫലപ്രദമല്ലാത്ത തകിട് വിറ്റതിനാലാണ് പ്രതി അദ്ദേഹത്തെ മര്‍ദ്ദിച്ചതെന്ന് പോലിസ് പറഞ്ഞു.

സംഭവത്തില്‍ സാമുദായിക സംഘര്‍ഷം പ്രോല്‍സാഹിപ്പിച്ചെന്നാരോപിച്ച് ട്വിറ്ററിനെതിരേ യുപി പോലിസ് അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ട്വിറ്ററിന്റെ പുതിയ നടപടി.

പ്രാദേശിക നിയമങ്ങള്‍ ലംഘിക്കുന്നതായ ഉള്ളടക്കം കണ്ടെത്തുമ്പോള്‍ ചില ഉള്ളടക്കങ്ങളിലേക്കുള്ള ആക്‌സസ് തടഞ്ഞുവയ്‌ക്കേണ്ടത് ആവശ്യമായി വന്നേക്കാം. ഉള്ളടക്കം നിയമവിരുദ്ധമാണെന്ന് നിര്‍ണയിക്കപ്പെടുന്ന നിര്‍ദ്ദിഷ്ട അധികാരപരിധിയില്‍ / രാജ്യത്ത് ആ തടഞ്ഞുവയ്ക്കല്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയില്‍ വിലാസത്തിലേക്ക് ലഭ്യമാണെങ്കില്‍ ഒരു സന്ദേശം അയച്ചുകൊണ്ട് അക്കൗണ്ടുമായി ബന്ധപ്പെട്ട ഒരു നിയമപരമായ ഉത്തരവ് ഞങ്ങള്‍ക്ക് ലഭിച്ചുവെന്ന് അക്കൗണ്ട് ഉടമയെ നേരിട്ട് അറിയിക്കുമെന്നും ട്വിറ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഗാസിയാബാദില്‍ പ്രായമായ ഒരാളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വീഡിയോയുടെ പേരില്‍ ഗാസിയാബാദ് പോലിസ് ട്വിറ്റര്‍ ഇന്‍കോര്‍പറേറ്റഡ്, ട്വിറ്റര്‍ കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യ, മാധ്യമപ്രവര്‍ത്തകരായ മുഹമ്മദ് സുബൈര്‍, റാണ അയ്യൂബ് തുടങ്ങിയവര്‍ക്കെതിരേ കേസെടുത്തിരുന്നു.

ഐപിസിയുടെ 153 (കലാപത്തിന് പ്രകോപനം), 153 എ (വിവിധ സംഘങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തല്‍), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങള്‍), 505 (തെറ്റിദ്ധാരണ പരത്തല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 34 (പൊതു ഉദ്ദേശ്യം) വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തത്.

കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താന്‍ ഗാസിയാബാദ് പോലീസ് ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരിക്ക് സമന്‍സ് അയച്ചിരുന്നു.