അംബാനിയുടെ വസതിക്കു മുമ്പിലെ സ്‌ഫോടക വസ്തുക്കള്‍: പങ്കില്ലെന്ന് ജയ്ഷ് ഉല്‍ ഹിന്ദ്

ജെയ്ഷ് ഉല്‍ ഹിന്ദ് അവിശ്വാസികളില്‍ നിന്ന് ഒരിക്കലും പണം സ്വീകരിക്കില്ലെന്നും മുകേഷ് അംബാനിയുമായി ഏറ്റുമുട്ടല്‍ ഇല്ലെന്നും ജെയ്ഷ് ഉള്‍ ഹിന്ദില്‍നിന്ന് അംബാനിക്ക് ഭീഷണിയൊന്നുമില്ല എന്ന ബാനറില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ സംഘടന അറിയിച്ചു.

Update: 2021-03-01 07:23 GMT

മുംബൈ: മുകേഷ് അംബാനിക്കെതിരേ ഒരിക്കലും ഭീഷണി സന്ദേശം നല്‍കിയിട്ടില്ലെന്നും മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും ചൂണ്ടിക്കാട്ടി സായുധ സംഘടനയെന്ന് അധികൃതര്‍ അവകാശപ്പെടുന്ന ജയ്ഷ് ഉല്‍ ഹിന്ദ് പുറത്തിറക്കിയ സന്ദേശം മുംബൈ പോലിസ് പുറത്തുവിട്ടു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്കുമുന്നില്‍ സ്‌ഫോടക വസ്തുക്കള്‍വെച്ചതിന്റെ ഉത്തരവാദിത്വം കഴിഞ്ഞ ദിവസം ജയ്ഷ് ഉല്‍ ഹിന്ദ് ഏറ്റെടുത്തായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

ജെയ്ഷ് ഉല്‍ ഹിന്ദ് അവിശ്വാസികളില്‍ നിന്ന് ഒരിക്കലും പണം സ്വീകരിക്കില്ലെന്നും മുകേഷ് അംബാനിയുമായി ഏറ്റുമുട്ടല്‍ ഇല്ലെന്നും ജെയ്ഷ് ഉള്‍ ഹിന്ദില്‍നിന്ന് അംബാനിക്ക് ഭീഷണിയൊന്നുമില്ല എന്ന ബാനറില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ സംഘടന അറിയിച്ചു.

ജയ്ഷ് ഉല്‍ ഹിന്ദ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെന്ന് അവകാശപ്പെട്ടുള്ള വാര്‍ത്തകള്‍ ഇന്ന് രാവിലെ ഇന്ത്യന്‍ വാര്‍ത്താ മാധ്യമങ്ങളില്‍ കണ്ടു. ഭീഷണിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഉപയോഗിച്ച ടെലിഗ്രാം അക്കൗണ്ടിന് ജയ്ഷ് ഉല്‍ ഹിന്ദുമായി യാതൊരു ബന്ധവുമില്ലെന്ന് സംഘടന അറിയിച്ചു.

അംബാനിയുടെ വസതിക്കുമുന്നില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം എത്തിച്ചത് സൂചന മാത്രമാണെന്നും യഥാര്‍ഥ ചിത്രം വരാന്‍ പോകുന്നേയുള്ളൂ എന്നും ജയ്ഷ് ഉല്‍ ഹിന്ദിന്റെ പേരില്‍ നേരത്തേ പുറത്തുവന്ന പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ദക്ഷിണ മുംബൈയില്‍ മുകേഷ് അംബാനിയുടെ ബഹുനില വസതിയായ ആന്റിലയില്‍നിന്ന് ഒരു കിലോമീറ്ററോളം അകലെ കര്‍മൈക്കേല്‍ റോഡില്‍ വ്യാഴാഴ്ചയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വാഹനം കണ്ടെത്തിയത്. 20 ജെലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണി സന്ദേശവുമാണ് വാഹനത്തിലുണ്ടായിരുന്നത്. ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നാഗ്പുരില്‍ നിര്‍മിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    

Similar News