തുര്‍ക്കി- സിറിയ ഭൂകമ്പ ദുരന്തം: മരണം 20,000 കടന്നു

Update: 2023-02-10 02:07 GMT

അങ്കാറ: തുര്‍ക്കിയിലും സിറിയയിലും വന്‍നാശം വിതച്ച ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 20,000 കടന്നു. എങ്കിലും ദുരന്തത്തിന്റെ പൂര്‍ണ വ്യാപ്തി ഇപ്പോഴും വ്യക്തമല്ലെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ ജീവന്റെ തുടിപ്പിനായി തിരച്ചില്‍ നടത്തുകയാണ്. പക്ഷേ, ഭൂചലനമുണ്ടായി ഏകദേശം 100 മണിക്കൂറുകള്‍ പിന്നിട്ടതിനാല്‍ പ്രതീക്ഷകള്‍ മങ്ങുകയാണ്. വാഹന ദൗര്‍ലഭ്യവും തകര്‍ന്ന റോഡുകളും ഉള്‍പ്പെടെ നിരവധി തടസ്സങ്ങളാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാവുകയാണ്.

തണുത്തുറഞ്ഞ അവസ്ഥകള്‍ ഇപ്പോള്‍ പാര്‍പ്പിടവും വെള്ളവും ഭക്ഷണവുമില്ലാതെ ആയിരക്കണക്കിനാളുകളുടെ ദുരിതമനുഭവിക്കുന്നത്. അടിസ്ഥാന അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനും ഭൂകമ്പം ബാധിച്ചവരെ പിന്തുണയ്ക്കുന്നതിനുമായി അടിയന്തര ധനസഹായം ഉള്‍പ്പെടെ 1.78 ബില്യന്‍ ഡോളര്‍ തുര്‍ക്കിക്ക് വ്യാഴാഴ്ച ലോക ബാങ്ക് വാഗ്ദാനം ചെയ്തു. തുര്‍ക്കി പ്രസിഡന്റ് ഭൂകമ്പത്തെ 'നൂറ്റാണ്ടിന്റെ ദുരന്തം' എന്നാണ് വിശേഷിപ്പിച്ചത്. ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഓപറേഷന്‍ ദോസ്ത് എന്ന പേരില്‍ ഇന്ത്യന്‍ സംഘമത്തിയിട്ടുണ്ട്. ഇസ്തംബുളിലും അദാനയിലും ഇന്ത്യ കണ്‍ട്രോള്‍ റൂം തുറന്നു.

പ്രത്യേക വിമാനത്തില്‍ മരുന്നുകളടക്കം ഇവിടെ എത്തിക്കുന്നുണ്ട്. തുര്‍ക്കിയില്‍ ദേശീയ ദുരന്തനിവാരണ സേനയ്‌ക്കൊപ്പം ചേര്‍ന്ന് രക്ഷാദൗത്യം വേഗത്തിലാക്കാന്‍ 51 പേരെക്കൂടി ഇന്ത്യ അയച്ചതായി ദേശീയ ദുരന്തനിവാരണ സേനാ ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാള്‍ അറിയിച്ചു. ഡോക്ടര്‍മാരും, അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ വൈദഗ്ധ്യമുള്ള നായ്ക്കളും സംഘത്തിനൊപ്പുമുണ്ട്. 99 പേരടങ്ങുന്ന കരസേനാ പാരാ മെഡിക് സംഘവും തുര്‍ക്കിയിലെത്തി. ഇവര്‍ ഭൂകമ്പം കൂടുതല്‍ ബാധിച്ച പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

രണ്ടാഴ്ചത്തേയ്ക്ക് തുര്‍ക്കിയില്‍ തങ്ങാന്‍ പാകത്തിന് ആവശ്യമായ സാധനങ്ങളുമായാണ് എന്‍ഡിആര്‍എഫ് സംഘം തുര്‍ക്കിയിലേക്ക് പോയതെന്നും അതുല്‍ കര്‍വാള്‍ പറഞ്ഞു. അതേസമയം, അതിശൈത്യവും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇത് കൂടുതല്‍ ജീവന്‍ പൊലിയാന്‍ കാരണമാവുമെന്നാണ് വിലയിരുത്തല്‍. അപകടം നടന്ന് ഇത്രയും സമയം പിന്നിട്ടതിനാല്‍ കുടുങ്ങിക്കിടക്കുന്നവരെ ഇനി ജീവനോടെ പുറത്തെടുക്കാനുള്ള സാധ്യത കുറഞ്ഞുവരുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News