തുര്‍ക്കി- സിറിയ ഭൂകമ്പം; മരണസംഖ്യ 12,000 കടന്നു

Update: 2023-02-09 03:23 GMT

അങ്കാറ: തുര്‍ക്കിയിലും സിറിയയിലും കൊടും നാശം വിതച്ച ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 12,000 കടന്നു. ഏറ്റവും ഒടുവിലായി ലഭിച്ച കണക്കുകള്‍ പ്രകാരം മരണസംഖ്യ 12,049 ആയി ഉയര്‍ന്നു. സിറിയയില്‍ 2,992 പേര്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. തുര്‍ക്കിയില്‍ മരണസംഖ്യ 9,000 കടന്നു. പരിക്കേറ്റവര്‍ 50,000ന് മുകളിലുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപോര്‍ട്ട്. ഭൂകമ്പമുണ്ടായി മൂന്നുദിവസം പിന്നിടുമ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി തുര്‍ക്കിയിലെത്തിയ ബംഗളൂരു സ്വദേശിയായ ഇന്ത്യന്‍ വ്യവസായിയെ കാണാതായിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും കുടുംബവുമായും ജോലിചെയ്യുന്ന ബെംഗളൂരുവിലെ കമ്പനിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ, പത്ത് ഇന്ത്യക്കാര്‍ തുര്‍ക്കിയിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവര്‍ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അതേസമയം, ഇന്ത്യയുള്‍പ്പെടെ ഇരുപത്തിയഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള ദുരന്തനിവാരണ സംഘങ്ങള്‍ തുര്‍ക്കിയിലെയും സിറിയയിലെയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. ദുരിതാശ്വാസ, ജീവന്‍രക്ഷാ ഉപകരണങ്ങളുമായി ആറ് വിമാനങ്ങള്‍ തുര്‍ക്കിയിലേക്ക് ഇന്ത്യ അയച്ചു. ഓപറേഷന്‍ ദോസ്ത് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രവര്‍ത്തനത്തിന്റെറ ഭാഗമായി രണ്ട് എന്‍ഡിആര്‍എഫ് സംഘം തുര്‍ക്കിയിലെത്തി. ഏഴ് വാഹനങ്ങള്‍, 5 സ്ത്രീകള്‍ അടക്കം 101 രക്ഷാപ്രവര്‍ത്തകരും നാല് പോലിസ് നായകളും തുര്‍ക്കിയിലെത്തിയിട്ടുണ്ട്.

തുര്‍ക്കിയിലെ അദാനയില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. യഥാസമയം രക്ഷപ്പെടുത്തുകയും വൈദ്യസഹായം നല്‍കുകയും ചെയ്തില്ലെങ്കില്‍ കുടുങ്ങിക്കിടക്കുന്നവരുടെയും പരിക്കേറ്റവരുടെയും നില പെട്ടെന്ന് വഷളാവുമെന്നതിനാല്‍ആദ്യത്തെ 72 മണിക്കൂര്‍ നിര്‍ണായകമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ കണക്കാക്കപ്പെടുന്നു. 21 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് താഴ്ന്നതിനാല്‍ കുടുങ്ങിയവരില്‍ ചിലരെങ്കിലും മരവിച്ച് മരിച്ചിട്ടുണ്ടാവാമെന്നും കരുതുന്നുണ്ട്.

Tags:    

Similar News