തുണീസ്യന്‍ പ്രസിഡന്റ് അന്തരിച്ചു

ഉത്തരാഫ്രിക്കയില്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തെത്തിയ നേതാവായിരുന്നു ഈസെബ്‌സി. വ്യാഴാഴ്ച്ച രാവിലെ തുണീസ് സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം.

Update: 2019-07-26 03:08 GMT

തൂണീസ്: തൂണീസ്യന്‍ പ്രസിഡന്റ് ബേജി സൈദ് ഈസെബ്‌സി അന്തരിച്ചു. 92 വയസ്സായിരുന്നു. ഉത്തരാഫ്രിക്കയില്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തെത്തിയ നേതാവായിരുന്നു ഈസെബ്‌സി. വ്യാഴാഴ്ച്ച രാവിലെ തുണീസ് സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം.

ജൂണില്‍ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വ്യാഴാഴ്ച്ച ഐസിയുവിലേക്ക് മാറ്റിയിരുന്നുവെന്ന് മകന്‍ ഹാഫിദ് സെയ്ദ് ഈസെബ്‌സി പറഞ്ഞു.

ദീര്‍ഘകാലം തുണീസ്യ ഭരിച്ചിരുന്ന സൈനുല്‍ ആബീദീന്‍ ബിന്‍ അലി അറബ് വസന്തത്തെ തുടര്‍ന്ന് 2011ല്‍ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ഈസെബ്‌സി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് പദവിയിലേക്കെത്തിയത്.

പ്രധാനമന്ത്രിയെന്ന നിലയില്‍ ജനാധിപത്യപരമായ ഭരണഘടന തയ്യാറാക്കുന്നതിലും രാജ്യത്ത് സ്വതന്ത്ര തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിലും അദ്ദേഹം മുഖ്യപങ്ക് വഹിച്ചിരുന്നു. അറബ് വസന്തത്തിന് പിന്നാലെ സിറിയ, യമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങള്‍ സംഘര്‍ഷാത്മകമായപ്പോള്‍ നിദാ തൂണിസ് മൂവ്‌മെന്റിനെയും ഇസ്്‌ലാമിക പാര്‍ട്ടിയായ അന്നഹ്ദയെയും കൂട്ടിയോജിപ്പിച്ച് സുസ്ഥിര ഭരണം മുന്നോട്ട് കൊണ്ടുപോവുന്നതിലും അദ്ദേഹം പങ്കുവഹിച്ചു.

എന്നാല്‍, അധികാരം മകന് കൈമാറാന്‍ ശ്രമിക്കുന്നതായി അദ്ദേഹത്തിനെതിരേ ആരോപണമുയര്‍ന്നിരുന്നു. വിപ്ലവാനന്തരം അനുവദിക്കപ്പെട്ട ചില സ്വാതന്ത്ര്യങ്ങള്‍ പിന്‍വലിച്ചതായും ഏകാധിപത്യ ഭരണകാലത്തിന്റെ ഇരകള്‍ക്ക് നീതി ലഭിമ്യാക്കുന്നതില്‍ പരാജയപ്പെട്ടതായും വിമര്‍ശനമുയര്‍ന്നു.

നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നും യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും ഈസെബ്‌സി ഈയിടെ പ്രഖ്യാപിച്ചിരുന്നു.  

Tags:    

Similar News