തൃപ്തി ദേശായിയും സംഘവും കമ്മീഷണര്‍ ഓഫിസില്‍; ബിന്ദുവിന് എതിരേ പ്രതിഷേധം, മുളകുപൊടി ആക്രമണം

വിവരമറിഞ്ഞ് ബിജെപി നേതാവ് സി ജി രാജഗോപാലിന്റെ നേതൃത്വത്തില്‍ ഒരുസംഘം കമ്മീഷണര്‍ ഓഫിസിന് മുന്നിലെത്തി സംഘത്തിന് ഒപ്പമുള്ള ബിന്ദു അമ്മിണിയെ തടഞ്ഞു.ഇവരും ബിന്ദു അമ്മിണിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ബിന്ദുവിന് നേരേ മുളക് സ്‌പ്രേ പ്രയോഗിച്ചു.

Update: 2019-11-26 03:32 GMT

കൊച്ചി: ശബരിമലയിലേക്ക് പോകാനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘലും കൊച്ചി പോലിസ് കമ്മീഷണര്‍ ഓഫിസിലെത്തി. ശബരിമല ദര്‍ശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘം കമ്മീഷണര്‍ ഓഫിസിലെത്തിയത്. ഇതിനിടെ വിവരമറിഞ്ഞ് ബിജെപി നേതാവ് സി ജി രാജഗോപാലിന്റെ നേതൃത്വത്തില്‍ ഒരുസംഘം കമ്മീഷണര്‍ ഓഫിസിന് മുന്നിലെത്തി സംഘത്തിന് ഒപ്പമുള്ള ബിന്ദു അമ്മിണിയെ തടഞ്ഞു.ഇവരും ബിന്ദു അമ്മിണിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ബിന്ദുവിന് നേരേ മുളക് സ്‌പ്രേ പ്രയോഗിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

കാറില്‍ നിന്ന് കോടതി രേഖകള്‍ എടുക്കാനായി പുറത്തിറങ്ങിയപ്പോഴാണ് ഇവര്‍ക്ക് നേരെ പ്രതിഷേധവുമായി ആള്‍ക്കൂട്ടം രംഗത്ത് വന്നതും ആക്രമണം നടത്തിയതും. മുളകുപൊടി സ്‌്രേപ ചെയ്തു അക്രമിയെ പോലിസ് കസ്റ്റഡിയിലെടുത്തു. സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനിലേക്കാണ് ഇയാളെ മാറ്റിയത്.

അതേസമയം, തൃപ്തി ദേശായിയും ഭൂമാത ബ്രിഗേഡ് അംഗങ്ങളും കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫിസില്‍ കഴിയുകയാണ്. നേരത്തെ വിമാനത്താവളത്തില്‍നിന്ന് പമ്പയിലേക്ക് യാത്രതിരിച്ച സംഘം വഴിമധ്യേ യാത്ര മതിയാക്കി സിറ്റി പോലിസ് കമ്മീഷണര്‍ ഓഫിസിലെത്തി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോവാനാകില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്. എന്തുകൊണ്ട് കയറാനാകില്ലെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കില്‍ ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയെങ്കിലും ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെതുടര്‍ന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് തിരിച്ചുപോവുകയായിരുന്നു.

Tags:    

Similar News