ഗസയിലെ ഫലസ്തീനികളെ കുടിയിറക്കി ഇന്തോനേഷ്യയിലേക്ക് മാറ്റണമെന്ന് ട്രംപിന്റെ പ്രതിനിധി
ഗസ നിവാസികളെ കുടിയിറക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് ഇന്തോനേഷ്യയുടെ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
വാഷിങ്ടണ്‍: ഗസ മുനമ്പിലെ ഫലസ്തീനികളെ കുടിയിറക്കി ഇന്തോനേഷ്യയിലേക്ക് മാറ്റണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്. മുനമ്പിന്റെ പുനര്‍നിര്‍മാണം തുടങ്ങുമ്പോള്‍ 20 ലക്ഷം ഫലസ്തീനികളില്‍ ഒരു വിഭാഗത്തെ ഇന്തോനേഷ്യയിലേക്ക് മാറ്റണമെന്നാണ് സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞിരിക്കുന്നതെന്ന് യുഎസ് മാധ്യമമായ എന്‍ബിസി റിപോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാവുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ താന്‍ നേരിട്ട് ഗസ സന്ദര്‍ശിക്കുമെന്നും കുറച്ചുകാലം പശ്ചിമേഷ്യയില്‍ തുടരുമെന്നും സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.
ട്രംപും സ്റ്റീവ് വിറ്റ്‌കോഫും
'' ഓര്‍ക്കുക, വെടിനിര്‍ത്തല്‍ കരാര്‍ അട്ടിമറിക്കാന്‍ നിരവധി പേര്‍ ശ്രമിക്കുന്നുണ്ട്. നമ്മള്‍ ഗസയിലെ ജനങ്ങളെ സഹായിച്ചില്ലെങ്കില്‍, അവരുടെ ജീവിതം മെച്ചപ്പെടുത്തിയില്ലെങ്കില്‍, അവര്‍ക്ക് പ്രതീക്ഷ നല്‍കിയില്ലെങ്കില്‍, കലാപം ഉണ്ടാകും.''-സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ സ്റ്റീവ് വിറ്റ്‌കോഫിന് ട്രംപുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട്. 2016ല്‍ ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായതിന് ശേഷം ഇസ്രായേലിലെ എംബസി തെല്‍ അവീവില്‍ നിന്ന് ജെറുസലേമിലേക്ക് മാറ്റിയിരുന്നു. കൂടാതെ സിറിയയില്‍ നിന്നും ഇസ്രായേല്‍ തട്ടിയെടുത്ത ഗോലാന്‍ കുന്നുകളെ ഇസ്രായേലിന്റെ ഭൂമിയായി അംഗീകരിക്കുകയും ചെയ്തു.
അതേസമയം, സ്റ്റീവ് വിറ്റ്‌കോഫിന്റെ നിലപാടിനെ ചോദ്യം ചെയ്ത് ഇന്തോനേഷ്യ രംഗത്തെത്തി. ഗസ നിവാസികളെ കുടിയിറക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് ഇന്തോനേഷ്യയുടെ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. '' ഗസയിലെ താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കാനോ കുടിയിറക്കാനോ ഉള്ള ഏതൊരു ശ്രമവും പൂര്‍ണ്ണമായും അസ്വീകാര്യമാണ് എന്ന നിലപാടില്‍ യാതൊരു മാറ്റവുമില്ല. ഫലസ്തീനിലെ ഇസ്രായേലി അധിനിവേശം നിലനിര്‍ത്താനുള്ള ഒരു നീക്കത്തെയും അംഗീകരിക്കില്ല. ഇക്കാര്യം ആവശ്യപ്പെട്ട് ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ല. അതിനാല്‍ വിഷയത്തില്‍ ഇനി ചര്‍ച്ചകള്‍ക്കില്ല.''-പ്രസ്താവന പറയുന്നു.

