മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായ ഹരജി; കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നോട്ടീസ്

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് എന്നീ സംഘടനകളുടെ ഹരജികളിലാണ് നോട്ടീസ് അയച്ചത്. മുത്തലാഖ് നിയമം ഭരണ ഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. 2019ലെ മുസ്‌ലിം വനിതാ (വിവാഹത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍) ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ച്

Update: 2019-08-23 06:21 GMT

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായ ഹരജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് എന്നീ സംഘടനകളുടെ ഹരജികളിലാണ് നോട്ടീസ് അയച്ചത്. മുത്തലാഖ് നിയമം ഭരണ ഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. 2019ലെ മുസ്‌ലിം വനിതാ (വിവാഹത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍) ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ച് നിയമമായതിനു പിന്നാലെയാണ് കേരളത്തിലെ സുന്നി മുസ്‌ലിംകളുടെ പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉമല അടക്കമുള്ളവര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നത്.

ഹരജികളില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. മതാചാരം അസാധുവാക്കിയ ശേഷവും അത് തുടര്‍ന്നാല്‍ എന്ത് ചെയ്യാനാവുമെന്നായിരുന്നു കോടതിയുടെ ചോദ്യം. ഒരു മതപരമായ ആചാരത്തെ അസാധുവായി പ്രഖ്യാപിക്കുകയും അതിപ്പോഴും തുടരുകയുമാണോ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. ഇത് സ്ത്രീധനം പോലെയുള്ള കുറ്റമല്ലേ- സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എന്‍ വി രമണ, അജയ് രസ്‌തോഗി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

ജൂലൈ 30നാണ് മുത്തലാഖ് നിരോധന ബില്ല് രാജ്യസഭയില്‍ പാസ്സായത്. ഭാര്യയെ മുത്തലാഖ് ചൊല്ലി മൊഴിചൊല്ലുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് മൂന്നുവര്‍ഷംവരെ തടവ് ലഭിക്കുന്നതടക്കമുള്ള ശിക്ഷാവിധികളാണ് പുതിയ നിയമം അനുശാസിക്കുന്നത്. ആര്‍ട്ടിക്കിള്‍ 14, 15, 21, 25 പ്രകാരം ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്‍മാര്‍ക്ക് ഉറപ്പുനല്‍കിയ മതസ്വാതന്ത്ര്യം, തുല്യത, വിവേചനമില്ലായ്മ, വ്യക്തി സ്വാതന്ത്ര്യ സംരക്ഷണം തുടങ്ങിയ മൗലികാവശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് ആക്ടിലൂടെ കേന്ദ്രഭരണകൂടം നടത്തിയിരിക്കുന്നതെന്നാണ് സമസ്തയുടെ വാദം.

Tags:    

Similar News