ബംഗാളില്‍ പരക്കെ അക്രമം; മരണം അഞ്ചായി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപോര്‍ട്ട് തേടി

Update: 2021-04-10 07:22 GMT

കൊല്‍ക്കത്ത: നാലാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പശ്ചിമബംഗാളില്‍ പലയിടത്തും ആക്രമണം. ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കേന്ദ്രസേന ഇടപെട്ടു. വെടിവയ്പിലും ആക്രമണത്തിലുമായി മരണപ്പെട്ടവരുടെ എണ്ണം അഞ്ചായതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കൂച്ച് ബിഹാര്‍ ജില്ലയിലാണ് സംഘര്‍ഷം. സിറ്റാല്‍കുച്ചിയിലെ പത്തന്തുലി പ്രദേശത്തെ 85ാം നമ്പര്‍ പോളിങ് ബൂത്തിനു പുറത്തുണ്ടായ ആദ്യ വെടിവയ്പില്‍ ആനന്ത് ബര്‍മന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

    കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും മരിച്ചയാള്‍ ബൂത്തിലെ തങ്ങളുടെ പോളിങ് ഏജന്റാണെന്നും തൃണമൂല്‍ കോണ്‍ഗ്രസാണ് പിന്നിലെന്നും ബിജെപിയും ആരോപിച്ചു. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തിനു കാരണമായി. ബൂത്തിന് പുറത്ത് ബോംബെറിയുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്ര സേന ലാത്തി ചാര്‍ജും വെടിവയ്പും നടത്തിയപ്പോഴാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന. കേന്ദ്രസേന നടത്തിയ വെടിവയ്പിലാണ് കൊല്ലപ്പെട്ടതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

    സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നാലാം ഘട്ടത്തില്‍ 16,000 ത്തോളം പോളിങ് സ്‌റ്റേഷനുകള്‍ക്ക് സുരക്ഷ നല്‍കാന്‍ കേന്ദ്ര സായുധ പോലിസ് സേനയില്‍ (സിഎപിഎഫ്) 80,000 ത്തോളം ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിരുന്നത്. സിഎപിഎഫിന്റെ 187 കമ്പനികളിലെ ഏറ്റവും കൂടുതല്‍ പേരെ വിന്യസിച്ചതും ഇവിടെയാണ്. അതിനിടെ, ഹൂഗ്ലി ജില്ലയിലെ പോളിങ് ബൂത്ത് നമ്പര്‍ 66 ല്‍ ശനിയാഴ്ച രാവിലെ ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിയുടെ കാറിനു മാധ്യമപ്രകവര്‍ത്തകര്‍ക്കും നേരെ ആക്രമണമുണ്ടായി. ഇതിന്റെ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു കാലത്ത് തൃണമൂല്‍ ശക്തികേന്ദ്രമായിരുന്ന ഹൂഗ്ലിയില്‍ നിന്നുള്ള ലോക്‌സഭാ പ്രതിനിധിയാണ് ചാറ്റര്‍ജി. നാലാംഘട്ട തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 44 സീറ്റുകളിലാണ് പോളിങ് നടക്കുന്നത്.

Trinamool Alleges 5 Shot Dead In Clashes, Election Commission Seeks Report


Tags:    

Similar News