മോഷണമാരോപിച്ച് മധ്യപ്രദേശിൽ ആദിവാസി യുവാവിനെ ലോറിയിൽ കെട്ടി വലിച്ചിഴച്ചു കൊന്നു
നീമച്ചിലെ ജെട്‌ലിയ ഗ്രാമത്തിൽ പട്ടാപ്പകലാണ് 45കാരനായ കനിയ്യ ഭീൽ ക്രൂരമായി കൊല്ലപ്പെട്ടത്.
ഭോപ്പാൽ: ആദിവാസി യുവാവിനെ മോഷണക്കുറ്റമാരോപിച്ച് ലോറിയുടെ പിന്നിൽകെട്ടി റോഡിലൂടെ വലിച്ചിഴച്ച് കൊന്നു. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലാണ് ദാരുണമായ സംഭവം.
നീമച്ചിലെ ജെട്‌ലിയ ഗ്രാമത്തിൽ പട്ടാപ്പകലാണ് 45കാരനായ കനിയ്യ ഭീൽ ക്രൂരമായി കൊല്ലപ്പെട്ടത്. സമീപത്തെ ബാനഡ സ്വദേശിയായ ഇദ്ദേഹം ഗ്രാമത്തിലെ വീടുകളിൽ കവർച്ച നടത്തിയെന്ന് ആരോപിച്ചാണ് നാട്ടുകാർ പിടികൂടിയത്. നാട്ടുകാർ ചേർന്ന് ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്ന് ചരക്കുലോറിയുടെ പിറകിൽ കയറുകൊണ്ട് കെട്ടി മീറ്ററുകളോളം നടുറോട്ടിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു.
അതേസമയം, ഗ്രാമത്തിൽ ഒരു മോഷ്ടാവിനെ പിടികൂടിയിട്ടുണ്ടെന്ന് പറഞ്ഞ് നാട്ടുകാർ പോലിസ് സ്റ്റേഷനിൽ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് നീമച്ച് എഎസ്പി സുന്ദർ സിങ് കനേഷ് പറഞ്ഞു. മോഷ്ടാവിന് പരിക്കേറ്റിട്ടുണ്ടെന്നും അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടെന്നും ഇവർ പോലിസിനെ അറിയിച്ചിരുന്നു. തുടർന്ന് പോലിസെത്തി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഈ സമയത്താണ് യുവാവിനെ ലോറിക്കു പിന്നിൽ കെട്ടിയിട്ട് റോട്ടിലൂടെ വലിച്ചിഴയ്ക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതോടെയാണ് യുവാവിനെതിരേ നടന്ന ക്രൂരമായ സംഭവം പുറത്തറിയുന്നത്. തുടർന്ന് സംഭവത്തിൽ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗ്രാമത്തിലെ സർപഞ്ചിന്റെ ഭർത്താവടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തു.