അട്ടപ്പാടി: 8 വർഷത്തിനിടയിൽ 121 ശിശുമരണം; ഇക്കാലയളവിൽ 131 കോടി ചെലവഴിച്ചെന്ന് കണക്കുകൾ!
രാജ്യത്ത് ശിശുമരണ നിരക്ക് 28.77 ആണ്. എന്നാൽ കേരളത്തിൽ ഇത് ആറിൽ താഴെ ആകുമ്പോഴും അട്ടപ്പാടിയിൽ ഓരോ വർഷവും ശിശു മരണം സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ്.
അഗളി: ശിശുമരണ നിരക്കിൽ യുഎസിനോടും യൂറോപ്പിനോടും സ്വയം താരതമ്യം ചെയ്യുന്ന കേരളത്തിന്റെ കണ്ണുനീർത്തുള്ളിയാവുന്നു അട്ടപ്പാടി. 47 നവജാതശിശുക്കളെ നഷ്ടമായ 2013 ലെ ദുരന്തകാലത്തിനു ശേഷം 8 വർഷത്തിനിടെ തദ്ദേശസ്ഥാപനങ്ങൾ വഴി ഇവിടെയെത്തിയത് 131 കോടി രൂപ. എന്നാൽ, ഇക്കാലയളവിൽ 121 കുട്ടികളെ നഷ്ടമായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് ശിശുമരണ നിരക്ക് 28.77 ആണ്. എന്നാൽ കേരളത്തിൽ ഇത് ആറിൽ താഴെ ആകുമ്പോഴും അട്ടപ്പാടിയിൽ ഓരോ വർഷവും ശിശു മരണം സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ്. പോഷകാഹാരക്കുറവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമാണു ശിശു മരണത്തിലേക്ക് നയിക്കുന്ന കാരണമെന്ന് നേരത്തെ തന്നെ പഠന റിപോർട്ടുകൾ ഉണ്ടായിരുന്നു.
അട്ടപ്പാടിയിൽ ബഹുഭൂരിപക്ഷം സ്ത്രീകളും വിളർച്ച ബാധിച്ചവരാണെന്ന് ആരോഗ്യ വകുപ്പു തന്നെ സാക്ഷ്യപ്പെടുത്തുന്നു. അരിവാൾ രോഗികൾക്കും (സിക്കിൾ സെൽ അനീമിയ) അട്ടപ്പാടിയിൽ പഞ്ഞമില്ല. തനതു ഭക്ഷണമായ റാഗിയും ചാമയും ഉൾപ്പെടെ കഴിച്ചുവളർന്ന ഒരു വിഭാഗത്തെ സഹായിക്കാനെന്ന പേരിൽ റേഷൻ അരിയും മറ്റും നൽകി സ്വാഭാവിക ശാരീരിക ശേഷിയെ തകർത്തവരാണ് ഉത്തരവാദികളെന്നു ഊരുവാസികൾ പറയുന്നു.
1996 ൽ ഇവിടം സന്ദർശിച്ചപ്പോൾ കണ്ട അതേ കാഴ്ചകളാണ് ഇന്നും അട്ടപ്പാടിയിൽ കണ്ടത്. ലോകാവസാനം വരെ ഇവർക്കു വച്ചുണ്ടാക്കി നൽകാനാണോ നിങ്ങൾ ശ്രമിക്കുന്നത്. അതിനു പകരം അവരെ സ്വയം പര്യാപ്തരാക്കുകയാണു വേണ്ടത്. അവർക്ക് ആവശ്യമുള്ളത് നൽകുക. ബാക്കി അവർ വേണ്ടവിധം ഉണ്ടാക്കി കഴിച്ചോളുമെന്നാണ് അട്ടപ്പാടി സന്ദർശിച്ച വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞത്.
ഒരു വർഷത്തിനിടെ മാത്രം അട്ടപ്പാടിയുടെ വികസനത്തിന് അനുവദിച്ചതു 16 കോടി രൂപയാണ്. എന്നാൽ, ഈ തുക എങ്ങോട്ടു പോയെന്നോ ആർക്കൊക്കെ ലഭിച്ചെന്നോ വ്യക്തമായ കണക്കില്ല. 194 ഊരുകളിലായി 32,000 ൽ അധികം ആളുകൾ കഴിയുന്ന അട്ടപ്പാടിയിൽ ഈ തുകയുടെ പത്തിലൊന്നെങ്കിലും ചെലവഴിച്ചില്ല എന്നതാണ് യാഥാർത്ഥ്യം.
