കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിചാരണ തുടങ്ങും

കുറ്റപത്രം നൽകി ഒന്നര വ‍ർഷത്തിനു ശേഷമാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്.

Update: 2021-08-09 02:47 GMT

തിരുവനന്തപുരം: മാധ്യമപ്രവ‍ർത്തകൻ കെ എം ബഷീനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. വിചാരണ നടപടികൾക്കായി സെഷൻസ് കോടതിയിലേക്ക് കേസ് മാറിയതിനു ശേഷം ആദ്യമായാണ് കേസ് പരിഗണിക്കുന്നത്.

കുറ്റപത്രം നൽകി ഒന്നര വ‍ർഷത്തിനു ശേഷമാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. വിചാരണ നടപടികൾ ആരംഭിക്കുന്നതിനാൽ ഒന്നാം പ്രതി ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനോടും രണ്ടാം പ്രതി വഫാ ഫിറോസിനോടും ഹാജരാകണമെന്നാണ് കോടതി നിർദേശിച്ചിരുന്നു.

കേസിൽ തെളിവായി പ്രത്യേക സംഘം നൽകിയ സിസിടിവിയുടെ ദൃശ്യങ്ങൾ ശ്രീറാം വെങ്കിട്ട രാമൻ ആവശ്യപ്പെട്ട പ്രകാരം മജിസ്ട്രേറ്റ് കോടതി നൽകിയിരുന്നു. ഇതിനുശേഷമാണ് കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. 2019 ആ​ഗസ്ത് മൂന്നിന് പുലർച്ചെയാണ് ശ്രീറാം മദ്യപിച്ച് അമതിവേഗത്തിൽ ഓടിച്ച കാറിടിച്ച് കെ എം ബഷീർ കൊല്ലപ്പെടുന്നത്. വാഹന ഉടമയായ വഫ ഫിറോസും ഒപ്പമുണ്ടായിരുന്നു.