മരങ്ങള്‍ കടപുഴകി, വീടുകള്‍ തകര്‍ന്നു, പലയിടങ്ങളിലും വെള്ളപ്പൊക്കം; കൊവിഡിനിടെയുണ്ടായ പേമാരിയിലും കാറ്റിലും ജനജീവിതം സ്തംഭിച്ച് മുംബൈ

ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടു.

Update: 2020-08-05 17:00 GMT

മുംബൈ: കൊവിഡ് വ്യാപനത്തിനിടെ തുടര്‍ച്ചയായ രണ്ടാംദിനവും ശക്തമായി തുടരുന്ന കാറ്റിലും പേമാരിയിലും ജനജീവിതം സ്തംഭിച്ച് മുംബൈ നഗരം. ഇന്നലെ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി. ഇന്നും കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ നഗരത്തില്‍ വെളളക്കെട്ട് രൂക്ഷമായി. ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടു.

വസായ് വിരാര്‍ മേഖലയിലാണ് ജനങ്ങള്‍ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. അതിതീവ്രമഴ പ്രവചിച്ച സാഹചര്യത്തില്‍ മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റു ചില പ്രദേശങ്ങളിലും ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈയ്ക്ക് പുറമേ താനെ, പാല്‍ഘര്‍, റായ്ഘട്ട്, നാസിക് തുടങ്ങിയ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. താനെ, പാല്‍ഘര്‍, നാസിക് എന്നി ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ദേശീയ ദുരന്തനിവാരണ അതോറിറ്റി ദുരിതബാധിത പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച 2005ന് ശേഷമുളള ഏറ്റവും വലിയ മഴയാണ് മുംബൈയില്‍ അനുഭവപ്പെട്ടത്. വിവിധ ഭാഗങ്ങളില്‍ വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നാളെയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ഇന്ന് മുംബൈയിലെ കൊളാബ പ്രദേശത്ത് മണിക്കൂറില്‍ 106 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിച്ചിരുന്നു. അടുത്തിടെയുണ്ടായ നിസര്‍ഗ് ചുഴലിക്കാറ്റിനേക്കാളും തീവ്രമാണിത്. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു. നിരവധി യാത്രക്കാര്‍ ലോക്കല്‍ ട്രെയിനുകളില്‍ കുടുങ്ങി.

Tags:    

Similar News