ആള്‍ക്കൂട്ട ആക്രമണവും ദുരഭിമാനക്കൊലയും ഭീകരപ്രവര്‍ത്തനമായി കണക്കാക്കണമെന്ന് ഡിഎംകെ എംപി

2015 മുതല്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ രാജ്യത്ത് 99 പേര്‍ കൊല്ലപ്പെട്ടതായി മാധ്യമവാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു

Update: 2019-08-02 16:17 GMT

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങളെയും ദുരഭിമാനക്കൊലയെയും ഭീകരപ്രവര്‍ത്തനമായി കണക്കാക്കണമെന്ന് ഡിഎംകെ എംപി ഡോ. രവികുമാര്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഇവ രണ്ടും തീവ്രവാദ നിര്‍വചനത്തില്‍ പെടുമെന്നും ഇത്തരം ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരികായണെന്നും ശൂന്യവേളയില്‍ ഡോ. രവികുമാര്‍ എംപി പറഞ്ഞു. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ദരിച്ചാണ് അദ്ദേഹം സംസാരിച്ചത്. ചില ആള്‍ക്കൂട്ട ആക്രമണങ്ങളും ദുരഭിമാനക്കൊലയും തീവ്രവാദ നിര്‍വചനത്തില്‍ പെടുന്നതാണെന്നും തമിഴ് ഭാഷയില്‍ അദ്ദേഹം പറഞ്ഞു. 2015 മുതല്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ രാജ്യത്ത് 99 പേര്‍ കൊല്ലപ്പെട്ടതായി മാധ്യമവാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ചലച്ചിത്ര-സംസ്‌കാരിക മേഖലയിലെ 49 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രിയപ്പെട്ട പ്രധാനമന്ത്രീ, മുസ് ലിംകള്‍ക്കും ദലിതുകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് എത്രയും പെട്ടെന്ന് അവസാനിപ്പിക്കൂ. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ കണ്ട് ഞെട്ടിപ്പോവുകയാണ്. 2016ല്‍ ദലിതര്‍ക്കെതിരേ 840ലേറെ ആക്രമണങ്ങളാണുണ്ടായത്. ശിക്ഷ ലഭിക്കുന്നത് വളരെ കുറയുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡില്‍ 24കാരനെ കൊലപ്പെടുത്തിയപ്പോള്‍ പ്രധാനമന്ത്രി പാര്‍ലിമെന്റില്‍ അപലപിച്ചിരുന്നു. ജാര്‍ഖണ്ഡിലോ ബംഗാളിലോ കേരളത്തിലോ എന്നല്ല, രാജ്യത്ത് എവിടെ നടന്നാലും ഒരേ രീതിയില്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Tags:    

Similar News