ഒരു ഹിന്ദു പെണ്‍കുട്ടിയെ നഷ്ടപ്പെട്ടാല്‍ 10 മുസ്‌ലിം പെണ്‍കുട്ടികളെ വലയിലാക്കുക; ഹിന്ദു യുവാക്കളോട് ആഹ്വാനവുമായി ശ്രീരാമസേനാ തലവന്‍

Update: 2023-02-20 08:12 GMT

ബംഗളൂരു: ലൗ ജിഹാദിനെ പ്രതിരോധിക്കാന്‍ മുസ്‌ലിം പെണ്‍കുട്ടികളെ വലയിലാക്കാന്‍ ഹിന്ദു യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി ശ്രീരാമാസേനാ തലവന്‍ പ്രമോദ് മുത്തലിക്ക്. ഒരു ഹിന്ദു പെണ്‍കുട്ടിയെ നഷ്ടപ്പെട്ടാല്‍ 10 മുസ്‌ലിം പെണ്‍കുട്ടികളെ കുടുക്കണം. അങ്ങനെ കൊണ്ടുവരുന്നവര്‍ക്ക് ശ്രീരാമസേന ജോലിയും സുരക്ഷയും നല്‍കും- പ്രമോദ് മുത്തലിക്ക് വ്യക്തമാക്കി. കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു മുത്തലിക്കിന്റെ വിദ്വേഷ പരാമര്‍ശം. ''നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങള്‍ക്കറിയാം.

യുവാക്കളെ ഞാന്‍ ഇവിടേക്ക് ക്ഷണിക്കുന്നു. ഒരു ഹിന്ദു പെണ്‍കുട്ടിയെ നഷ്ടപ്പെട്ടാല്‍ 10 മുസ്‌ലിം പെണ്‍കുട്ടികളെ കുടുക്കണം. അങ്ങനെ ചെയ്യുകയാണെങ്കില്‍ ശ്രീരാമസേന നിങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരക്ഷയൊരുക്കുകയും തൊഴില്‍ നല്‍കുകയും ചെയ്യും. ലൗ ജിഹാദിന്റെ പേരില്‍ നമ്മുടെ പെണ്‍കുട്ടികള്‍ രാജ്യവ്യാപകമായി ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് പെണ്‍കുട്ടികളാണ് ലൗ ജിഹാദിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടത്. അവര്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടതുണ്ടെന്നും മുത്തലിക്ക് പറഞ്ഞു.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉഡുപ്പിയിലെ കാര്‍ക്കള മണ്ഡലത്തില്‍നിന്ന് മല്‍സരിക്കുമെന്ന് ഒരാഴ്ച മുമ്പ് മുത്തലിക്ക് സൂചിപ്പിച്ചിരുന്നു. 109 കേസുകളാണ് മുത്തലിക്കിന്റെ പേരിലുള്ളത്, ഇതില്‍ ഭൂരിഭാഗവും രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ബിജെപി സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ്. സ്വന്തം ആളുകള്‍ ഭരിക്കുമ്പോഴാണ് ഹിന്ദുത്വത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ കൂടുതല്‍ പ്രയാസം നേരിടേണ്ടിവന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത ചില ബിജെപി നേതാക്കളുടെ പിന്തുണ തനിക്കുണ്ട്. തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്റെ തീരുമാനം പിന്‍വലിക്കുന്നുവെന്ന കാര്യവും അദ്ദേഹം തള്ളിക്കളഞ്ഞു.

രാഷ്ട്രീയം കളിക്കാന്‍ അറിയില്ലെങ്കിലും തന്റെ കാഴ്ചപ്പാടുകള്‍ എപ്പോഴും വ്യക്തമാണ്. ബിജെപിയുടെ കപട ഹിന്ദുത്വത്തെ പിന്തുണച്ചിരുന്നെങ്കില്‍ ഇതിനോടകം പലതും നേടിയേനെ. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച തനിക്ക് വിവിധ ജനവിഭാഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്നും കാര്‍ക്കള സീറ്റില്‍ വിജയിക്കുമെന്നും മുത്തലിക്ക് അവകാശപ്പെട്ടു. യഥാര്‍ഥ ഹിന്ദുത്വത്തിനും സംസ്ഥാനത്തെ അഴിമതിക്കെതിരെയുമാണ് ശ്രീരാമസേന പോരാടുന്നത്. നിലവിലെ കാര്‍ക്കള എംഎല്‍എ അഴിമതിയില്‍ മുഴുകിയിരിക്കുകയാണ്. എംഎല്‍എ സമ്പാദിച്ച സ്വത്ത് കണക്കാക്കിയാല്‍ മണ്ഡലത്തിലെ അഴിമതിയുടെ വ്യാപ്തി കണ്ടെത്താനാവുമെന്നും അദ്ദേഹം ആരോപിച്ചു. കന്നഡ സാംസ്‌കാരിക മന്ത്രി വി സുനില്‍ കുമാറാണ് നിലവില്‍ കാര്‍ക്കള മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

Tags:    

Similar News