12 രൂപ മിനിമം ചാ‍ര്‍ജ് വേണമെന്ന് ബസുടമകള്‍; 10 രൂപയിൽ ഉറച്ച് സര്‍ക്കാര്‍

ചര്‍ച്ചയിൽ മിനിമം ചാര്‍ജും വിദ്യാര്‍ഥികളുടെ യാത്രാനിരക്കും വര്‍ധിപ്പിക്കാൻ ധാരണയായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടു പോകുന്നത്.

Update: 2021-12-03 19:22 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായി ചര്‍ച്ച നടത്താൻ ഗതാഗതമന്ത്രി ആൻ്റണി രാജു. ഡിസംബര്‍ ഒമ്പതിനു വൈകിട്ട് നാലു മണിക്ക് തിരുവനന്തപുരത്ത് ഗവൺമെൻ്റ് ഗസ്റ്റ് ഹൗസിൽ വെച്ചാണ് ചര്‍ച്ച നടക്കുന്നത്.

കൊവിഡ് 19 ലോക്ക്ഡൗണിനിടെ സംസ്ഥാനത്ത് ഡീസൽ വില കുത്തനെ ഉയര്‍ന്നതിനു പിന്നാലെയാണ് ബസുടമകള്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്. തുടര്‍ന്ന് ബസുടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തുകയായിരുന്നു.

ചര്‍ച്ചയിൽ മിനിമം ചാര്‍ജും വിദ്യാര്‍ഥികളുടെ യാത്രാനിരക്കും വര്‍ധിപ്പിക്കാൻ ധാരണയായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടു പോകുന്നത്. ഇതിനിടെ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനു മുന്നോടിയായാണ് ബസ് ചാര്‍ജ് വര്‍ധന പഠിക്കാൻ സംസ്ഥാന സര്‍ക്കാര്‍ മുൻപ് നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായി ചര്‍ച്ചയ്ക്കൊരുങ്ങുന്നത്.

അതേസമയം, ബസ് യാത്രാക്കൂലി വര്‍ധിപ്പിച്ചാലും വിദ്യാര്‍ഥികളുടെ കുറഞ്ഞ യാത്രാനിരക്ക് തുടരണമെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെടുന്നത്. നിലവിൽ ഒരു രൂപയാണ് വിദ്യാര്‍ഥികളുടെ കൺസഷൻ നിരക്ക്. നിലവിലെ സാഹചര്യം പരിഗണിച്ച് ഇത് ആറു രൂപയായി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാൽ പരമാവധി ഒന്നര രൂപയായി ഉയര്‍ത്താമെന്നും ആറു രൂപ എന്നത് അംഗീകരിക്കാനാകാത്ത തുകയാണെന്നും സംസ്ഥാന സര്‍ക്കാ‍ര്‍ വ്യക്തമാക്കുന്നു. എന്നാൽ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് അഞ്ച് രൂപയാക്കി ഉയര്‍ത്താമെന്നാണ് കമ്മീഷൻ ശുപാര്‍ശ.

സാധാരണ യാത്രക്കാര്‍ക്കുള്ള മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന് ബസുടമകള്‍ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 10 രൂപയാക്കി ഉയര്‍ത്താമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തിലും മന്ത്രി നടത്തുന്ന ചര്‍ച്ചയിൽ ധാരണയായേക്കും. യാത്രക്കാര്‍ക്ക് ഭാരമാകാത്ത തരത്തിലുള്ള നിരക്കുവര്‍ധനയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.