മാമല്ലപുരത്ത് മോദി-സി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്; വ്യാപാരം, അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയാവും

കടല്‍ത്തീര റിസോര്‍ട്ടായ മാമല്ലപുരത്ത് വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന 'അനൗപചാരിക ഉച്ചകോടിയില്‍' വ്യാപാര പ്രശ്‌നങ്ങളും അതിര്‍ത്തി തര്‍ക്കങ്ങളും ബഹുമുഖ സഹകരണവും ചര്‍ച്ചയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഉഭയകക്ഷി വാണിജ്യം, ഭീകരതയ്‌ക്കെതിരേയുള്ള കൂട്ടായ്മ, പരസ്പരവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയവ ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

Update: 2019-10-11 01:43 GMT

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും തമ്മിലുള്ള രണ്ടാം അനൗപചാരിക ഉച്ചകോടി ചെന്നൈയുടെ പ്രാന്തഭാഗത്തുള്ള മാമല്ലപുരം എന്ന മഹാബലിപുരത്ത് ഇന്ന് തുടക്കമാവും. വ്യാപാര പ്രശ്‌നങ്ങളും അതിര്‍ത്തി തര്‍ക്കങ്ങളും ബഹുമുഖ സഹകരണവും കടല്‍ത്തീര റിസോര്‍ട്ടായ മാമല്ലപുരത്ത് വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന 'അനൗപചാരിക ഉച്ചകോടിയില്‍' ചര്‍ച്ചയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഉഭയകക്ഷി വാണിജ്യം, ഭീകരതയ്‌ക്കെതിരേയുള്ള കൂട്ടായ്മ, പരസ്പരവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയവ ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

ഉച്ചയ്ക്ക് രണ്ടോടെ സി ജിന്‍പിങും നാലു മണിയോടെ മോദിയും ചെന്നൈയിലെത്തും. തുടര്‍ന്നു ഇരുവരും മാമല്ലപുരം ക്ഷേത്ര സമുച്ചയത്തിലേക്ക് തിരിക്കും. അവിടെ ചരിത്ര സ്മാരകങ്ങളും നൃത്തപരിപാടിയും കാണും. ശനിയാഴ്ച പ്രതിനിധി തല ചര്‍ച്ചകളും മോദിയും സി ജിന്‍പിങും തമ്മിലുള്ള കൂടിക്കാഴ്ചകളും നടക്കും.

ഇന്ത്യയും ചൈനയുമുള്‍പ്പെടെ 15 രാജ്യങ്ങള്‍ പങ്കാളികളായ സ്വതന്ത്രവ്യാപാരക്കരാര്‍ ആര്‍.സി.ഇ.പി. യെക്കുറിച്ചുള്ള നിര്‍ണായക ചര്‍ച്ച തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ തുടങ്ങിയിരിക്കേയാണ് മോദി-ഷി കൂടിക്കാഴ്ച. വെള്ളിയാഴ്ചയും ശനിയാഴ്ചയും നടക്കുന്ന ചര്‍ച്ചകളില്‍ കരാര്‍ പ്രധാന അജന്‍ഡയാകും. ചൈനീസ് ഉല്‍പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കൂട്ടാനിടയാക്കുന്ന ആര്‍സിഇപി കരാര്‍ ആഭ്യന്തര ഉല്‍പാദനത്തെയും വ്യവസായത്തെയും തകര്‍ക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കരാറില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ത്യ ആവശ്യപ്പെട്ടേക്കും.ഇന്ത്യയിലേക്ക് കൂടുതല്‍ ചൈനീസ് നിക്ഷേപം ക്ഷണിക്കാനും സാധ്യതയുണ്ട്.

കശ്മീര്‍ വിഷയവും ചര്‍ച്ചയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം യാങ് ജെയ്ചി, വിദേശകാര്യമന്ത്രി വാങ് യി എന്നിവരും സി ജിന്‍പിങിനെ അനുഗമിക്കുന്നുണ്ട്. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവര്‍ മോദിക്കൊപ്പം ചര്‍ച്ചകളില്‍ പങ്കെടുക്കും.ചരിത്രപരമായ ഭിന്നതകള്‍ക്കും വര്‍ത്തമാനകാല അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ചുള്ള സഹകരണത്തിലൂന്നിയായിരിക്കും ചര്‍ച്ചയെന്ന് ചൈന വ്യക്തമാക്കി

2018 ഏപ്രിലില്‍ ചൈനയിലെ വുഹാനിലായിരുന്നു മോദി-സി ആദ്യ അനൗപചാരിക ഉച്ചകോടി. അരുണാചല്‍പ്രദേശിനോടുചേര്‍ന്ന ഡോക്‌ലാം മേഖലയില്‍ ചൈനീസ് സൈന്യം കടന്നുകയറിയതിനു പിന്നാലെയായിരുന്നു ഇത്.

Tags:    

Similar News