കര്‍ഷക പ്രതിഷേധം കടുപ്പിക്കും; ഡല്‍ഹി അതിര്‍ത്തിക്ക് ചുറ്റും ഇന്ന് ട്രാക്ടര്‍ റാലി

Update: 2021-01-07 02:37 GMT
ന്യൂഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമവായത്തിലെത്തിയില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍. റിപബ്ലിക്ക് ദിനത്തിലെ ട്രാക്ടര്‍ റാലിക്ക് മുന്നോടിയായി കര്‍ഷകര്‍ ഇന്ന് ഡല്‍ഹി അതിര്‍ത്തിക്ക് ചുറ്റും ട്രാക്ടര്‍ പരേഡ് നടത്തും. കുണ്ഡലി - പല്‍വല്‍ എക്‌സ്പ്രസ് ഹൈവേയില്‍ റാലി നടത്താനാണ് കര്‍ഷകരുടെ തീരുമാനം.


രാവിലെ പതിനൊന്ന് മണിയോടെ ആയിരത്തിലധികം ട്രാക്ടറുകള്‍ ദേശീയ പാതയില്‍ റാലി നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. സമരം നടക്കുന്ന സിംഗു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കര്‍ഷകര്‍ ട്രാക്ടറുകള്‍ പുറപ്പെടും. നാല് ഇടങ്ങളില്‍ നിന്ന് പുറപ്പെടുന്ന കര്‍ഷകര്‍ ദേശീയ പാതയില്‍ കണ്ടു മുട്ടിയതിന് ശേഷം തിരിച്ചു പോകുമെന്നാണ് അറിയിപ്പ്. എന്നാല്‍ ട്രാക്ടര്‍ റാലിക്ക് ഹരിയാന പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. നാളെയാണ് കര്‍ഷകരും സര്‍ക്കാരും തമ്മില്‍ എട്ടാം വട്ട ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ട്രാക്ടര്‍ റാലി ഇന്നലെ നടത്താനായിരുന്നു തീരുമാനം. എന്നാല്‍, മോശം കാലാവസ്ഥയെ തുടര്‍ന്ന് റാലി ഇന്നത്തേക്ക് മാറ്റിവയ്ക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിതരായി. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ട് ഏഴുമാസമായി. അതിനുശേഷം കര്‍ഷകരുമായി സര്‍ക്കാര്‍ ഏഴ് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്, എന്നാല്‍ കര്‍ഷകരുടെ നിലപാട് കേന്ദ്രം ഇതുവരേയും അംഗീകരിച്ചില്ല.