അമ്മയുടെ കൈയ്യിലിരുന്ന കുഞ്ഞ് മരിച്ചതറിയാതെ വിമാനയാത്ര; മകന്‍ ഉറങ്ങുകയാണെന്ന് കരുതി വിളിച്ചില്ല

ചെന്നൈയിലെത്തി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ലഗേജ് എടുക്കാന്‍ പോവുന്നതിന് ഇടയിലാണ് കുഞ്ഞിന് അനക്കമില്ലെന്ന് മനസിലാകുന്നത്.

Update: 2019-11-23 12:12 GMT

ചെന്നൈ: വിമാനയാത്രയ്ക്കിടെ അമ്മയുടെ കൈയ്യിലിരുന്ന ആറുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ഓസ്‌ട്രേലിയയില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന ശക്തിമുരുകന്‍(32), ദീപ(29) ദമ്പതികളുടെ മകന്‍ ഋതിക് ആണ് മരിച്ചത്.

ചെന്നൈ വിമാനത്താവളത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. യാത്രക്കിടെ മകന്‍ ഉറങ്ങുകയാണെന്നാണ് കരുതിയത്. എന്നാല്‍ ചെന്നൈയില്‍ വിമാനമിറങ്ങിയശേഷം മകനെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മകന്‍ അനങ്ങുന്നില്ലെന്ന കാര്യം അമ്മയുടെ ശ്രദ്ധയില്‍പെട്ടത്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലിചെയ്യുന്ന ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടേയാണ് ദാരുണ സംഭവം.

ചെന്നൈയിലെത്തി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ലഗേജ് എടുക്കാന്‍ പോവുന്നതിന് ഇടയിലാണ് കുഞ്ഞിന് അനക്കമില്ലെന്ന് മനസിലാകുന്നത്. ഉടന്‍ തന്നെ വൈദ്യസഹായം തേടിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. മകന്‍ ആരോഗ്യവനായിരുന്നെന്നും വിമാനത്തില്‍ വച്ച് കളിച്ചിരുന്നതായും മാതാപിതാക്കള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങിയ എയര്‍പോര്‍ട്ട് പോലിസ് ഉടനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. വിമാനയാത്രക്കിടേയുണ്ടായ ശ്വാസ തടസ്സമാകാം മരണത്തിന് കാരണമെന്നും കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അറിയാമെന്നും പോലിസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.







Tags: