ആന്ധ്രയിലെ കനത്ത മഴ, ഉരുള്‍പൊട്ടല്‍; വാഹനങ്ങള്‍ ഒലിച്ചുപോയി, തിരുമല ക്ഷേത്രം അടച്ചു (വീഡിയോ)

Update: 2021-11-19 17:03 GMT

അമരാവതി: കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ നഗരം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയതോടെ ആന്ധ്രാപ്രദേശ് ചിറ്റൂര്‍ ജില്ലയിലെ തിരുമലയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രം അടച്ചു. ക്ഷേത്രത്തിനുള്ളിലും പരിസരത്തും വെള്ളം കയറിയതിനെത്തുടര്‍ന്നാണ് ഭക്തജനങ്ങള്‍ക്ക് ക്ഷേത്രദര്‍ശനമുണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചത്. ഇന്നലെ രാത്രി ക്ഷേത്രത്തിനുള്ളില്‍ ധാരാളം വെള്ളമുണ്ടായിരുന്നു. ഞങ്ങള്‍ അത് പമ്പ് ചെയ്തു. ഇപ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രം അടച്ചിടുമെന്ന് ഭക്തരെ അറിയിച്ചിട്ടുണ്ട്.

പാറക്കല്ലുകള്‍ റോഡില്‍ വീഴുന്നതിനാല്‍ എല്ലാ ഘട്ട് റോഡുകളും അടച്ചിരിക്കുകയാണ്- തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയര്‍മാന്‍ വൈ വി സുബ്ബ റെഡ്ഡി പ്രതികരിച്ചു. ഏഴ് കുന്നുകളാല്‍ ചുറ്റപ്പെട്ടതാണ് ക്ഷേത്രം. വെങ്കിടാദ്രിയിലെ ഏഴാമത്തെ മലയുടെ കൊടുമുടിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ മലവെള്ളം ക്ഷേത്രത്തിലേക്ക് നേരിട്ട് ഒലിച്ചിറങ്ങുകയായിരുന്നു. ക്ഷേത്രപരിസരം മുഴുവന്‍ വെള്ളം കുത്തിയൊഴുകിയതോടെ ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തര്‍ കുടുങ്ങിയിരുന്നു. പിന്നീട് വെള്ളം അധികൃതര്‍ പമ്പ് ചെയ്ത് മാറ്റുകയായിരുന്നു. എന്നാലും കനത്ത മഴ വീണ്ടും തുടരുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കം രൂക്ഷമായ ഘാട്ട് റോഡുകളില്‍ ചിലയിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് ഘാട്ട് റോഡുകള്‍ അടച്ചിടുമെന്ന് ടിടിഡി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആന്ധ്രയില്‍ പെയ്ത കനത്ത മഴയും വെള്ളപ്പൊക്കവും തിരുപ്പതിയില്‍ കൂടുതല്‍ നാശം വിതച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതലാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. പല റോഡുകളും വെള്ളത്തിനടിയിലായി. വാഹനങ്ങള്‍ വെള്ളത്തിനടിയിലാവുന്നതിന്റെയും ഒലിച്ചുപോവുന്നതിന്റെയും വീഡിയോ മാധ്യമപ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. റോഡുകള്‍ വലിയ പുഴകളായി മാറിയ അവസ്ഥയിലായിരുന്നു.

കാറുകളും ഓട്ടോയും പിക്ക് അപ്പ് വാനുകളും റോഡിലൂടെ ഒലിച്ചുപോവുന്നതിന്റെ ഭീകരദൃശ്യങ്ങളാണ് പുറത്തുവരുന്നത്. തിരുമല ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളും ഒലിച്ചുപോവുന്നത് ദൃശ്യങ്ങളില്‍ കാണാം.

തിരുപ്പതി- കടപ്പ ജില്ലകളെ ബന്ധിപ്പിക്കുന്ന ഹൈവേയും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിച്ഛേദിക്കപ്പെട്ടു. വ്യാഴാഴ്ച തിരുമല ക്ഷേത്രത്തിലേക്കുള്ള അലിപ്പിരി നടയില്‍ മലമുകളില്‍നിന്ന് വെള്ളം കുത്തിയൊഴുകി. കനത്ത മഴയുടെ പ്രവചനം കണക്കിലെടുത്ത് രണ്ട് ദിവസത്തേക്ക് അലിപ്പിരി, ശ്രീവരിമെട്ടല്‍ എന്നിവ അടച്ചിടുമെന്ന് ക്ഷേത്രത്തിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ടിടിഡി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

തിരുമലയിലെ വൈകുണ്ഠം ക്യൂ കോംപ്ലക്‌സും വെള്ളത്തില്‍ മുങ്ങി. കോംപ്ലക്‌സിന്റെ നിലവറയിലേക്ക് വെള്ളം കയറി. ടിടിഡി അഡീഷനല്‍ എക്‌സിക്യൂട്ടീവ് ധര്‍മ റെഡ്ഡിയുടെ വീട്ടിലും വെള്ളം കയറി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചതിനെ തുടര്‍ന്നാണ് കനത്ത മഴ തുടരുന്നത്.

നഗരത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലേക്കുള്ള രണ്ട് കാല്‍നട പാതകള്‍ രണ്ട് ദിവസത്തേക്ക് (നവംബര്‍ 17, 18) അടച്ചിരുന്നു.

Tags: