ഓപ്പറേഷൻ കമലയിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ടിആർഎസ്; തുഷാറിന്‍റേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത്
ഹൈദരാബാദ്: തെലങ്കാനയിലെ ഓപ്പറേഷൻ കമലയുമായി ബന്ധപ്പെട്ട ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത്. ഏജന്‍റുമാരുമായി തുഷാര്‍ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. ടി ആർ എസിന്റെ എം എൽ എമാരുമായി കൂടിക്കാഴ്ച നടത്താമെന്ന് ശബ്ദരേഖയില്‍ തുഷാർ വെള്ളാപ്പള്ളി പറയുന്നു. ബിഎല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നും ശബ്ദരേഖയില്‍ തുഷാര്‍ ഫോണില്‍ പറയുന്നുണ്ട്.
രണ്ട് ദിവസത്തിനകം ഡീല്‍ ഉറപ്പിക്കാമെന്ന് തുഷാർ ശബ്ദരേഖയിൽ പറയുന്നു. ബിഎല്‍ സന്തോഷ് കാര്യങ്ങൾ ഡീൽ ചെയ്ത് തരുമെന്നാണ് തുഷാർ പറയുന്നത്. അമിത് ഷായ്ക്ക് ഒപ്പം ഗുജറാത്തിലുണ്ടെന്നും ഡീൽ ഉറപ്പിക്കാമെന്നും ടി ആർ എസിന്റെ എം എൽ എമാർക്ക് ഏജന്റുമാരുടെ ഫോണിലൂടെ തുഷാർ ഉറപ്പ് നൽകുന്നുണ്ട്. ബിഎല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങൾ ഉറപ്പിക്കാമെന്നും അതിന് മുമ്പ് നമ്മുക്ക് ഒന്ന് കാണണമെന്നും ഏജന്‍റ് നന്ദകുമാറിനോട് തുഷാർ പറയുന്നുണ്ട്.