മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒമ്പത് പേരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ
ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യതയുള്ള ജസ്റ്റിസ് ബി വി നാഗരത്‌നയുടെ പേരും കൊളീജിയം ശുപാര്‍ശ ചെയ്ത പട്ടികയില്‍ ഉണ്ട്.
ന്യൂഡൽഹി: ഒമ്പത് പേരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ കൊളീജിയം ശുപാര്‍ശ നല്‍കിയതായി സൂചന. കേരള ഹൈക്കോടതിയിലെ സീനിയോറിറ്റിയില്‍ രണ്ടാമനായ ജസ്റ്റിസ് സി ടി രവികുമാറിനെയും സുപ്രിംകോടതി ജഡ്ജിയായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തതായാണ് സൂചന. ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യതയുള്ള ജസ്റ്റിസ് ബി വി നാഗരത്‌നയുടെ പേരും കൊളീജിയം ശുപാര്‍ശ ചെയ്ത പട്ടികയില്‍ ഉണ്ട്.
തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന മറ്റ് വനിതകള്‍ . കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി എന്നിവരെയും സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തതായാണ് സൂചന.
മദ്രാസ് ഹൈക്കോടതിയില്‍ സീനിയോറിറ്റിയില്‍ മൂന്നാമനായ ജസ്റ്റിസ് എം. എം സുന്ദരേഷ്, മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി. എസ് നരസിംഹ എന്നിവരുടെ പേരുകളും കൊളീജിയം ശുപാര്‍ശ ചെയ്ത പട്ടികയില്‍ ഉണ്ടെന്നാണ് സൂചന. കൊളീജിയത്തിലെ ജഡ്ജിമാര്‍ക്ക് ഇടയില്‍ ഉണ്ടായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് കഴിഞ്ഞ 22 മാസമായി സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരെ ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.