പശ്ചിമ ബംഗാളില്‍ മൂന്ന് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു; നിരവധി തൃണമൂല്‍ നേതാക്കളും പാര്‍ട്ടി വിട്ടു

ബിജാപൂരില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സുഭ്രാന്‍ശു റോയ്, ബിഷ്ണുപൂര്‍ കോണ്‍ഗ്രസ് എംഎല്‍എ തുഷാര്‍ കാന്തി ഭട്ടാചാര്യ, ഹെതാബാദ് സിപിഎം എംഎല്‍എ ദേബേന്ദ്രനാഥ് റോയ് എന്നിവരാണ് ഇന്ന് ബിജെപിയിലെത്തിയത്.

Update: 2019-05-28 11:49 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ മറ്റു പാര്‍ട്ടികളിലെ ജനപ്രതിനിധികളെയും നേതാക്കളെയും ചാക്കിട്ടുപിടിക്കാനുള്ള ബിജെപി ശ്രമം പുരോഗമിക്കുന്നു. പശ്ചിമ ബംഗാളില്‍ മറ്റു പാര്‍ട്ടികളില്‍പ്പെട്ട മൂന്ന് എംഎല്‍എമാര്‍ ബിജെപിയിലെത്തി. ബിജാപൂരില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സുഭ്രാന്‍ശു റോയ്, ബിഷ്ണുപൂര്‍ കോണ്‍ഗ്രസ് എംഎല്‍എ തുഷാര്‍ കാന്തി ഭട്ടാചാര്യ, ഹെതാബാദ് സിപിഎം എംഎല്‍എ ദേബേന്ദ്രനാഥ് റോയ് എന്നിവരാണ് ഇന്ന് ബിജെപിയിലെത്തിയത്.

തൃണമൂലില്‍ നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് മുകുള്‍ റോയിയുടെ മകനാണ് സുഭ്രാന്‍ശു റോയ്. തൃണമൂല്‍ കോണ്‍ഗ്രസിലെ 16 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെയും റോയി ബിജെപി പാളയത്തിലെത്തിച്ചിട്ടുണ്ട്. മുഖ്യന്ത്രി മമാതാ ബാനര്‍ജിയുടെ വലംകൈയായിരുന്ന മുകുള്‍ റോയിയെ 2017ലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ബിജെപി ഉടന്‍ സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കുമെന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ മുകുള്‍ റോയി പറഞ്ഞിരുന്നു. അതിന് ശേഷം ആറ് പ്രമുഖ തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തിയിട്ടുണ്ട്.

ബംഗാളില്‍ ഏഴ് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടന്നതു പോലെ തൃണമൂലില്‍ നിന്നുള്ള ബിജെപിയിലേക്കുള്ള ഒഴുക്ക് ഏഴ് ഘട്ടങ്ങൡലായി പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാനത്തെ ബിജെപിയുടെ ചുമതലയുള്ള കൈലാശ് വിജയവര്‍ഗീയ പറഞ്ഞു.

143 തൃണമൂല്‍ കോണ്‍ഗ്രസ് വിമതന്മാരെ ബിജെപിയിലെത്തിക്കുമെന്ന് മുകുള്‍ റോയ് നേരത്തേ സൂചിപ്പിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 143 മണ്ഡലങ്ങളില്‍ തൃണമൂലിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. തോറ്റ പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ പലരും ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ 40 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്ന് പ്രധാനമന്ത്രിയായിരുന്ന നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നു. ബിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുകയാണെന്ന് ആരോപിച്ച് മമതാ ബാനര്‍ജിയും രംഗത്തെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ നിന്ന് 18 സീറ്റുകളാണ് ബിജെപി നേടിയത്. വോട്ട് വിഹിതം 17 ശതമാത്തില്‍ നിന്ന് 40 ശതമാനമാക്കി ഉയര്‍ത്താനും സാധിച്ചു. സിപിഎമ്മിന്റെ വോട്ടുകളില്‍ ഒരു വലിയ ഭാഗം ബിജെപിയിലേക്കു പോയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  

Tags:    

Similar News