ലോക്ക്ഡൗൺ ഇനിയും നീണ്ടേക്കും, സംസ്ഥാനത്ത് മൂന്ന് വൈറസ് വകഭേദങ്ങൾ വ്യാപിക്കുന്നു

പുതിയ വൈറസ് വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചിരുന്നു

Update: 2021-05-20 06:21 GMT

തിരുവനന്തപുരം: സംസ്ഥാനം ലോക്ക്ഡൗണിന്റെ രണ്ടാം ആഴ്ചയിലേക്ക് കടക്കവേ കൊവിഡ് കേസുകളിൽ നേരിയ കുറവ്. എന്നാൽ പുതിയ വൈറസ് വകഭേദങ്ങൾ വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗണും ,മറ്റ് ജില്ലകളിൽ ലോക്ക് ഡൗണും ഏർപ്പെടുത്തിയുള്ള കൊവിഡ് നിയന്ത്രണത്തിന് ഫലം കണ്ടുതുടങ്ങിയെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനായിട്ടില്ലെന്നും വ്യക്തമാക്കി. ഇതോടെ ലോക്ക്ഡൗൺ ഇനിയും നീളുമെന്ന് ഉറപ്പായിട്ടുണ്ട്.

കൊവിഡിനൊപ്പം ബ്ളാക്ക് ഫംഗസും ഭീഷണി ഉയർത്തുന്നുണ്ട്. പുതിയ വൈറസ് വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചിരുന്നു, ഇതിൽ മൂന്ന് എണ്ണം വളരെ കൂടുതലായി സംസ്ഥാനത്ത് വ്യാപിച്ചിട്ടുണ്ട്. ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയ നാല് ജില്ലകളിൽ ടിപിആർ റേറ്റ് കുറഞ്ഞുവരുന്നുണ്ട്. മൊത്തം രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കാര്യമായി കുറവുണ്ടെങ്കിലേ ലോക്ക്ഡൗണിൽ ഇളവ് ആലോചിക്കാനാവൂ.

ഏപ്രിൽ 14 മുതൽ 20 വരെയുള്ള ആഴ്ചയിൽ ആകെ റിപോർട്ട് ചെയ്യപ്പെട്ടത് 92,248 കേസുകളായിരുന്നു. ആ ആഴ്ചയിലെ ടിപിആർ 15.5 ശതമാനം. 28 മുതൽ മേയ് നാലു വരെയുള്ള ആഴ്ചയിലെ കേസുകളുടെ എണ്ണം 2,41,615. ടിപിആർ 25.79. ഇക്കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ച കേസുകൾ 2,33,301. ആഴ്ചയിലെ ടിപിആർ 26.44 ശതമാനം. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ആകെ റിപോർട്ട് ചെയ്ത കേസുകളുടെ എണ്ണം 12.1 ശതമാനം കുറഞ്ഞു. സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്നു ദിവസമായി 24.5 ശതമാനമാണ്. ഇന്ന് ശരാശരി 23.29 ആയിട്ടുണ്ട്.

അതേസമയം കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ നിരക്ക് ആദ്യമായി ഇന്നലെ നൂറ് കടന്നിരുന്നു. 112 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 6724 ആയി.