ടെലികോം മേഖല തകര്‍ച്ചയിലെന്ന് തുറന്നടിച്ച് എയര്‍ടെല്‍ മേധാവി; ഒരു കമ്പനി മാത്രം ലാഭത്തിലെന്നും സുനില്‍ മിത്തല്‍

ടെലികോം നിരക്കുകള്‍ വീണ്ടും ഉയര്‍ന്നേക്കും എന്ന സൂചനകള്‍ നല്‍കി ടെലികോം റെഗുലേറ്ററി അതോറിറ്റി. ഡാറ്റയ്ക്കും, കോളുകള്‍ക്കും മിനിമം നിരക്ക് പ്രഖ്യാപിക്കാന്‍ ട്രായി ഒരുങ്ങുന്നു എന്നാണ് സൂചന.

Update: 2019-12-13 09:59 GMT

മുംബൈ: ഇന്ത്യന്‍ ടെലികോം മേഖല ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കി എയര്‍ടെല്‍ ഉടമകളായ ഭാരതി എയര്‍ടെല്‍ സിഇഒ സുനില്‍ മിത്തല്‍. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ടെലികോം മേഖലയിലെ പ്രതിസന്ധി എയര്‍ടെല്‍ മേധാവി വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ ഇന്ത്യയിലെ ടെലികോം വ്യവസായം തകരുമെന്ന് സുനില്‍ മിത്തല്‍ മുന്നറിയിപ്പ് നല്‍കുന്നു.

വോഡഫോണ്‍-ഐഡിയ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ തുടങ്ങി എല്ലാ കമ്പനികളും പ്രതിസന്ധിയിലൂടെയാണ് കടുന്നു പോകുന്നതെന്ന് സുനില്‍ മിത്തല്‍ പറഞ്ഞു. എന്നാല്‍ ഞങ്ങളുടെ ഒരു എതിരാളിക്ക് മാത്രം അളവില്ലാത്ത ലാഭം ലഭിക്കുന്നുണ്ട് അതിനെക്കുറിച്ച് കൂടുതല്‍ പറയാനില്ലെങ്കിലും സ്ഥിതിഗതികള്‍ ഗുരുതരമാണ് ജിയോയെ പരോക്ഷമായി പരാമര്‍ശിച്ച് എയര്‍ടെല്‍ മേധാവി പറഞ്ഞു.

അതേ സമയം ഇന്ത്യയിലെ ടെലികോം മേഖലയില്‍ കുറഞ്ഞത് മൂന്ന് സ്വകാര്യ കമ്പനികള്‍ വേണമെന്നും സുനില്‍ മിത്തല്‍ പറഞ്ഞു. ടെലികോം മേഖലയിലെ പ്രശ്‌നങ്ങള്‍ ആ മേഖലയെ മാത്രമല്ല, നമ്മുക്ക് കാണാന്‍ കഴിയാത്ത പ്രത്യാക്ഷതങ്ങള്‍ ഉണ്ടാക്കും. എജിആര്‍ ഉടന്‍ അടക്കണം എന്ന സുപ്രീംകോടതി വിധി മാത്രമല്ല ടെലികോം മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. രാജ്യത്തെ വിവിധ മേഖലകളിലെ പ്രശ്‌നങ്ങള്‍ ടെലികോം മേഖലയിലും പ്രതിഫലിക്കാം. ഇപ്പോള്‍ പൊതുമേഖല സ്ഥാപനങ്ങള്‍ പോലും പ്രതിസന്ധിയിലാണ്.

ടെലികോം മേഖലയിലെ പ്രതിസന്ധി മറ്റു മേഖലകളെയും പ്രതിസന്ധിയിലാക്കും എന്നതിനാല്‍ അതിനെ സജീവമാക്കി നിലനിര്‍ത്തേണ്ടത് അത്യവശ്യമാണ്. ഉടന്‍ തന്നെ ടെലികോം മേഖലയില്‍ അടിസ്ഥാന നിരക്ക് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 200 രൂപ ആദ്യവും പിന്നെ ഇത് 300 രൂപയുമായി വര്‍ദ്ധിപ്പിക്കണമെന്നും സുനില്‍ മിത്തല്‍ പറഞ്ഞു.

അതേ സമയം ടെലികോം നിരക്കുകള്‍ വീണ്ടും ഉയര്‍ന്നേക്കും എന്ന സൂചനകള്‍ നല്‍കി ടെലികോം റെഗുലേറ്ററി അതോറിറ്റി. ഡാറ്റയ്ക്കും, കോളുകള്‍ക്കും മിനിമം നിരക്ക് പ്രഖ്യാപിക്കാന്‍ ട്രായി ഒരുങ്ങുന്നു എന്നാണ് സൂചന.

Tags:    

Similar News