വൈരുധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്നല്ല; സാഹചര്യം പരിഗണിച്ച് വേണം അതു നടപ്പിലാക്കാന്‍: എംവി ​ഗോവിന്ദൻ

ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ വൈരുധ്യാത്മ ഭൗതികവാദമാണ് പകരംവയ്‌ക്കേണ്ട ആശയതലത്തിലുള്ള പ്രധാനപ്പെട്ട കാര്യമെന്നാണ് പലരും വിശ്വസിക്കുന്നത്. പക്ഷേ ഫ്യൂഡല്‍ സമൂഹത്തിന്റെ ആശയപരമായ നിലപാട് ജീര്‍ണമായ സാമൂഹ്യ അവബോധമാണ്.

Update: 2021-02-07 11:08 GMT

കോഴിക്കോട്: ഇന്ത്യന്‍ സമൂഹത്തില്‍ വൈരുധ്യാത്മക ഭൗതികവാദം പ്രായോഗിമല്ലെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമയി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍. മാര്‍ക്സിസ്റ്റുകാരനായ ഒരാള്‍ക്ക് ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ പ്രായോഗികമായി കൈകാര്യം ചെയ്യേണ്ട കൃത്യമായ ദര്‍ശനമാണ് കഴിഞ്ഞ ദിവസം വിശദീകരിച്ചത്. പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇതുതന്നെയാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ആനയെ കാണാന്‍ കുരുടന്‍മാര്‍ പോയ പോലെയാണ് തന്റെ പ്രസ്താവന മനസിലാക്കാതെ ഓരോരുത്തരും വിമര്‍ശിക്കുന്നത്. വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യയില്‍ പ്രായോഗികമല്ലെന്നല്ല. നിലവിലെ സാഹചര്യം പരിഗണിച്ച് വേണം അതു നടപ്പിലാക്കാന്‍ എന്നതാണ് താന്‍ പറഞ്ഞതെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

ജനാധിപത്യ വിപ്ലവം പോലും നടക്കാത്ത ഇന്ത്യയിലെ മുതലാളിത്ത വികസന പാത കൈകാര്യം ചെയ്യുന്ന ഭരണവര്‍ഗം തന്നെ കുത്തക മുതലാളിത്തത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും ധനമൂലധന ശക്തികളുടെയും താത്പര്യ സംരക്ഷണത്തിനായി നിലകൊള്ളുന്ന പശ്ചാത്തലമാണുള്ളത്. ഈ സാഹചര്യത്തില്‍ വര്‍ഗീയമായ നിലപാടുകളെ ഫലപ്രദമായി പ്രതിരോധിക്കേണ്ടി വരുമ്പോഴാണ് എന്താണ് വൈരുധ്യാത്മക ഭൗതികവാദ നിലപാടെന്നും ഇന്നത്തെ ഇന്ത്യന്‍ വസ്തുതയില്‍ ഇതിന്റെ പ്രസക്തിയെന്നും ചുണ്ടിക്കാണിച്ചതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ വൈരുധ്യാത്മ ഭൗതികവാദമാണ് പകരംവയ്‌ക്കേണ്ട ആശയതലത്തിലുള്ള പ്രധാനപ്പെട്ട കാര്യമെന്നാണ് പലരും വിശ്വസിക്കുന്നത്. പക്ഷേ ഫ്യൂഡല്‍ സമൂഹത്തിന്റെ ആശയപരമായ നിലപാട് ജീര്‍ണമായ സാമൂഹ്യ അവബോധമാണ്. ആ നിലപാട് അവസാനിപ്പിക്കുന്ന വര്‍ഗവീക്ഷണവും വര്‍ഗ നിലപാടുകളൊന്നും ഉയര്‍ന്നു വന്നിട്ടില്ല. മുതലളിത്വം ഭൂപ്രഭുത്വത്തിന്റെ മേലെ കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ വര്‍ഗീയതയെ പ്രതിരോധിക്കുന്ന മുഴുവന്‍ ശക്തികളെയും യോജിപ്പിച്ച് അണിനിരത്തുക എന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. ഇത് വിശ്വാസികളും അവിശ്വാസികളുമെല്ലം ഉള്‍ക്കൊള്ളുന്നതാണ്.

വൈരുധ്യാത്മക ഭൗതികവാദം അംഗീകരിക്കുന്നവരെ മാത്രം അണിചേര്‍ത്തുകൊണ്ട് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിലെ ഫ്യൂഡല്‍ മാടമ്പിത്തരത്തെയും അതിന്റെ മേലെ കെട്ടിപ്പടുത്ത മുതലാളിത്ത നിലപാടുകളെയും ആശയങ്ങളെയും നേരിടാൻ നമുക്കാവില്ല. വൈരുധ്യാത്മക ഭൗതികവാദം ഇന്നത്തെ പരിതസ്ഥിതിയിൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നതാണ് അതിന്റെ പ്രായോഗികത. അതല്ലാതെ വൈരുധ്യാത്മക ഭൗതികവാദം അവസാനിപ്പിക്കുക എന്നതലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമ്പലത്തില്‍ പോകുന്നവരായായാലും പള്ളിയില്‍ പോകുന്നവരായായാലും അവരുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് പ്രായോഗികമായ കാഴ്ചപ്പാട്. വര്‍ഗസമരവും വര്‍ഗവിപ്ലവുമെല്ലാം സ്വാഭാവകിമായും ഇന്ത്യയിലും ലോകത്തിന്റെ മുമ്പിലും ഉയര്‍ന്നുവരും. അതിനെ ഫലപ്രദമായി കൈകാര്യം ചെയ്ത് മുന്നോട്ടുപോകാന്‍ നമുക്ക് സാധിക്കണം. അതിലും വൈരുധ്യാത്മക ഭൗതികവാദം തന്നെയാണ് അടിസ്ഥാനപരമായി എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.