കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ചെയര്‍മാനായ ഇ അബൂബക്കറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് അടിയന്തരമായി ജാമ്യം അനുവദിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ആവശ്യപ്പെട്ടു. ഒരു പുരുഷായുസ് മുഴുവന്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കായി പൊരുതിയ ഇ അബൂബക്കര്‍ എന്ന മനുഷ്യസ്നേഹിയുടെ നിലവിലെ അവസ്ഥ ഏതൊരാളുടെയും കരളലിയിക്കുന്നതാണ്. അദ്ദേഹത്തിന്റെ മകള്‍ പങ്കുവെച്ച ആ വാക്കുകള്‍ ഉള്ളുലയ്ക്കുന്നതാണ്. 74 വയസ്സായ ഒരു മനുഷ്യന്‍, വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്കും, അര്‍ബുദത്തിനും, പാര്‍ക്കിന്‍സന്‍സിനും ഇടയില്‍ ശ്വാസം കിട്ടാതെ പിടയുകയാണ്. ഡല്‍ഹിയിലെ ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ കഴിയുന്ന ഇ അബൂബക്കറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു എന്നത് ഏറെ ആശങ്കയുണ്ടാക്കുന്നു.
നെഞ്ചിലെ അണുബാധ, കഠിനമായ ചുമ, രക്തസമ്മര്‍ദ്ദത്തിലും ഷുഗര്‍ ലെവലിലും ഉണ്ടാകുന്ന മാറ്റങ്ങള്‍, കുറയുന്ന ഓക്സിജന്‍ അളവ്-ഇത്രയും സങ്കീര്‍ണ്ണമായ അവസ്ഥയിലും അദ്ദേഹത്തെ ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരിക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്.
നാല് വര്‍ഷമായി ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന് കോടതി നിര്‍ദ്ദേശിച്ച ഭക്ഷണക്രമമോ ചികില്‍സയോ ലഭ്യമാക്കാന്‍ ജയിലധികൃതര്‍ തയ്യാറാവുന്നില്ല. ഇത് രോഗം മൂര്‍ഛിക്കാന്‍ കാരണമായിരിക്കുന്നു. വിചാരണയോ ശിക്ഷാവിധിയോ കൂടാതെ രാഷ്ട്രീയ തടവുകാരെ ജയിലറയ്ക്കുള്ളില്‍ തളച്ചിടാനുള്ള ഉപകരണമായി യുഎപിഎ മാറിക്കൊണ്ടിരിക്കുന്നു. വിചാരണ നേരിടുന്ന ഒരു തടവുകാരന് ഭരണഘടനാപരമായി ലഭിക്കേണ്ട പ്രാഥമിക അവകാശമായ 'ചികിത്സ' പോലും ഇവിടെ നിഷേധിക്കപ്പെടുന്നു. പ്രായം പരിഗണിച്ചും അദ്ദേഹത്തിന്റെ രോഗാവസ്ഥ കണക്കിലെടുത്തും അടിയന്തരമായി ജാമ്യം അനുവദിക്കണം. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറാകണം. ഇ അബൂബക്കറിന്റെ ജീവന്‍ രക്ഷിക്കാന്‍ ജനപ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു മനുഷ്യന്റെ ജീവനാണ്, അതിന് രാഷ്ട്രീയത്തേക്കാള്‍ വിലയുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം ഇ അബൂബക്കറിനും ലഭിക്കണമെന്നും സിപിഎ ലത്തീഫ് ആവശ്യപ്പെട്ടു.
