ആവശ്യമെങ്കില്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണമെന്ന് ഗവര്‍ണര്‍ കെ എന്‍ ത്രിപാഠി

ബംഗാളിലെ ആക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി ത്രിപാഠി റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇരുവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം രാഷ്ട്രപതി ഭരണമെന്ന ഭീഷണി മുഴക്കിയത്.

Update: 2019-06-10 16:43 GMT

ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കേണ്ടി വന്നേക്കാമെന്ന് ഗവര്‍ണര്‍ കെ എന്‍ ത്രിപാഠി. ബംഗാളിലെ ആക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി ത്രിപാഠി റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇരുവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം രാഷ്ട്രപതി ഭരണമെന്ന ഭീഷണി മുഴക്കിയത്.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടതുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടാവാം. ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അത് തീര്‍ച്ചയായും പരിഗണിച്ചേക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.എന്നാല്‍ ഇന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ രാഷ്ട്രപതി ഭരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ തങ്ങളുടെ നാലു പേര്‍ കൊല്ലപ്പെട്ടതായി ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ പ്രവര്‍ത്തകരായ ആറു പേരെ കാണാനില്ലെന്നു തൃണമൂലും ആരോപിച്ചിരുന്നു.

സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുവെന്ന് കാണിച്ച് ബിജെപി നേതാവ് മുകുള്‍ റോയ് ആഭ്യന്തര മന്ത്രാലയത്തിന് കത്തിയിച്ചതിനു പിന്നാലെ ആക്രമണങ്ങള്‍ തടയുന്നതില്‍ തൃണമൂല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മമത സര്‍ക്കാറിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളിലെ അനാവശ്യമായി ഇടപെടലാണെന്ന് ബംഗാള്‍ മന്ത്രി ജ്യോതി പ്രിയ മല്ലിക് കുറ്റപ്പെടുത്തിയിരുന്നു.

Tags:    

Similar News