രാജ്യത്തെ 'വിദ്വേഷ കുറ്റകൃത്യങ്ങള്‍': പ്രശസ്ത നാടകനടന്‍ രഘുനന്ദന അക്കാദമി അവാര്‍ഡ് നിരസിച്ചു

വിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ രാജ്യത്ത് തുടര്‍ക്കഥയായ പശ്ചാത്തലത്തില്‍ ഭരണഘടനയുടെ ആത്മാവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാനുള്ള നീതിപൂര്‍വമായ പോരാട്ടത്തില്‍ ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളും പങ്കാളികളാവണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

Update: 2019-07-19 02:26 GMT

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് ദൈവത്തിന്റെ പേരില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന 'ആള്‍ക്കൂട്ട' ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പ്രശസ്ത നാടകനടനും കവിയും നാടകകൃത്തുമായ എസ് രഘുനന്ദന സംഗീതനാടക അക്കാദമി അവാര്‍ഡ് നിരസിച്ചു. വിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ രാജ്യത്ത് തുടര്‍ക്കഥയായ പശ്ചാത്തലത്തില്‍ ഭരണഘടനയുടെ ആത്മാവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാനുള്ള നീതിപൂര്‍വമായ പോരാട്ടത്തില്‍ ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളും പങ്കാളികളാവണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

ഇന്ന് ദൈവത്തിന്റെയും മതത്തിന്റെയും പേരിലും ഒരാള്‍ എന്തുകഴിക്കണമെന്ന വിഷയത്തിലും ആള്‍ക്കൂട്ട കൊലപാതകവും അക്രമവും നടക്കുകയാണ്. ഈ മാരകമായ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും അധികാരത്തിലിരിക്കുന്നവര്‍ നേരിട്ടോ അല്ലാതെയോ ഉത്തരവാദികളാണ്. ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉള്‍പ്പടെ ഉപയോഗിച്ച് ഇത്തരക്കാര്‍ നടത്തുന്ന വിദ്വേഷപ്രചാരണത്തെ ഭരണാധികാരികള്‍ പിന്തുണയ്ക്കുകയാണ്. രാജ്യദ്രോഹക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ചുമത്തപ്പെട്ട കനയ്യകുമാറിനെപ്പോലുള്ള ചെറുപ്പക്കാരുടെ പോരാട്ടങ്ങളെക്കുറിച്ചും അദ്ദേഹം ഓര്‍മപ്പെടുത്തി.

അനേകം ബുദ്ധിജീവികളും സാമൂഹികപ്രവര്‍ത്തകരും യുഎപിഎ നിയമപ്രകാരം വിചാരണനേരിടുന്നു. ഇവരില്‍ ഭൂരിഭാഗംപേരും ജാമ്യം പോലും കിട്ടാതെ ജയിലില്‍ കഴിയുകയാണ്. രാജ്യത്ത് ചൂഷണം ചെയ്യപ്പെട്ടവരും താഴേക്കിടയിലുള്ളവരായവര്‍ക്കുവേണ്ടി നിലകൊള്ളുന്നവരാണിവര്‍. കോടതികളില്‍നിന്ന് അവര്‍ക്കുണ്ടാവുന്ന നീതിനിഷേധത്തിനെതിരേ വാദിക്കുകയും അവരുടെ കഷ്ടപ്പാടുകളെക്കുറിച്ച് പുസ്തകങ്ങളും ലേഖനങ്ങളുമെഴുതുകയും അഹിംസാത്മകമായി പോരാടാന്‍ അവരെ ഉപദേശിക്കുകയും ചെയ്യുന്നവരാണ് ജയിലറകളില്‍ കഴിയുന്നതെന്നും രഘുനന്ദന ചൂണ്ടിക്കാട്ടി. 

Tags:    

Similar News