പേവിഷ പ്രതിരോധ വാക്‌സീന്‍ ഒരു ബാച്ചിന്റെ ഉപയോഗം നിര്‍ത്തി; കോള്‍ഡ് ചെയിന്‍ സംവിധാനത്തില്‍ ആശങ്ക

Update: 2022-09-08 03:12 GMT

തിരുവനന്തപുരം: ഗുണനിലവാരത്തില്‍ ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ പേവിഷ പ്രതിരോധ വാക്‌സീന്‍ ഒരു ബാച്ച് വിതരണം നിര്‍ത്തി. KB21002 ബാച്ചിലെ വാക്‌സീനും സിറിഞ്ചും അടക്കം ഇനി ഉപയോഗിക്കരുതെന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ നിര്‍ദേശം. കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി വഴി വിതരണം ചെയ്ത ഈ വാക്‌സീനുകള്‍ ഏതൊക്കെ ആശുപത്രികളില്‍ ഉണ്ടോ അവിടെ നിന്നെല്ലാം തിരിച്ചെടുക്കണം. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ വെയര്‍ ഹൗസുകള്‍ക്ക് ഇന്നലെ രേഖാമൂലം നിര്‍ദേശം നല്‍കി.

തിരിച്ചെടുക്കുന്ന KB21002 ബാച്ചില്‍ ഉള്‍പ്പെട്ട വാക്‌സീനടക്കമുള്ളത് ലേബല്‍ ചെയ്ത് കൃത്യമായ ഊഷ്മാവില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശം ഉണ്ട്. നിലവില്‍ ഈ ബാച്ച് വാക്‌സീനുകള്‍ തിരിച്ചെടുത്ത് റിപ്പോര്‍ട്ട് നല്‍കണമെന്നും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വെയര്‍ ഹൗസുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇവ തിരിച്ചെടുത്ത് കഴിയുന്ന മുറയ്ക്കാകും വാക്‌സീനും ഇമ്യൂണോ ഗ്ലോബുലിനും ഗുണനിലവാര പരിശോധനക്ക് ആയി സെന്‍ട്രല്‍ ഡ്രഗസ് ലബോറട്ടിയിലേക്ക് അയക്കുക. ഇതിനുള്ള നിര്‍ദേശം സര്‍ക്കാര്‍ ഡ്രഗസ് കണ്‍ട്രോളര്‍ വകുപ്പിന് നല്‍കിയിട്ടുണ്ട്.

വാക്‌സീന്‍ ഗുണനിലവാര പരിശോധനക്ക് ഒപ്പം വാക്‌സീന്‍ സൂക്ഷിക്കുന്ന കോള്‍ഡ് ചെയിന്‍ സംവിധാനും കൂടി പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ കോള്‍ഡ് ചെയിന്‍ സംവിധാനത്തെ കുറിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ വകുപ്പോ ആരോഗ്യ വകുപ്പോ പരിശോധിക്കുന്നില്ല. 573 സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയാണ് നിലവില്‍ പേവിഷ പ്രതിരോധ വാക്‌സീന്‍ നല്‍കുന്നത്. ഈ സ്ഥലങ്ങളിലെല്ലാം വാക്‌സീന്‍ സൂക്ഷിക്കുന്ന കോള്‍ഡ് ചെയിന്‍ സംവിധാനം കുറ്റമറ്റതാണോ എന്നതില്‍ വ്യക്തത ഇല്ല.

മൂന്നു മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് ഈ വാക്‌സിന്‍ സൂക്ഷിക്കേണ്ടത്. ഊഷ്മാവില്‍ ഉണ്ടാകുന്ന ചെറിയ വ്യതിയാനം പോലും ഗുണനിലവാരത്തില്‍ പ്രശ്‌നം ഉണ്ടാകും. മരുന്ന് വാങ്ങി വിതരണം ചെയ്യുന്ന മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കോള്‍ഡ് ചെയിന്‍ സംവിധാനം മികവുറ്റതാണ് എന്ന ഉറപ്പ് മാത്രമാണ് സര്‍ക്കാര്‍ പറയുന്നത്. മറ്റിടങ്ങളിലെ കോള്‍ഡ് ചെയില്‍ സംവിധാനത്തില്‍ വീഴ്ചകള്‍ ഇല്ലെന്നതില്‍ ആര് ഉത്തരം പറയുമെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.

താഴേത്തട്ടിലുള്ള ആശുപത്രികളില്‍ റഫ്രിജറേറ്റര്‍ ഉണ്ടാകാം. എന്നാല്‍ ജനറേറ്റര്‍ അടക്കം സംവിധാനങ്ങള്‍ ഇല്ലാത്ത ആശുപത്രികള്‍ ഉണ്ട്. കറണ്ട് പോയാല്‍ തീരുന്നതാണ് ഇവിടങ്ങളിലെ കോള്‍ഡ് ചെയിന്‍ സംവിധാനം. അങ്ങനെ ഉള്ള ഇടങ്ങളില്‍ വാക്‌സീന്‍ സൂക്ഷിക്കുന്നത് എങ്ങനെ എന്നതാണ് പ്രധാനം. ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം പറയുന്നത് അവര്‍ പരിശോധിക്കുക സ്വകാര്യ മേഖലയിലെ കോള്‍ഡ് ചെയില്‍ സംവിധാനം മാത്രമാണെന്നാണ്.

Tags:    

Similar News