ടൈറ്റന്‍ തകര്‍ന്നു; അഞ്ച് പേരും മരിച്ചതായി സ്ഥിരീകരണം

Update: 2023-06-23 04:41 GMT

വാഷിങ്ടണ്‍: കടലിനടിയിലുള്ള ടൈറ്റാനിക് കപ്പല്‍ കാണാന്‍ ആഴക്കടലിലേക്കു പോയ 'ടൈറ്റന്‍' സമുദ്രപേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും കൊല്ലപ്പെട്ടെന്ന് പേടകത്തിന്റെ ഉടമകളായ ഓഷന്‍ ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് കമ്പനി സ്ഥിരീകരിച്ചു. പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും മൃതദേഹങ്ങള്‍ വീണ്ടെടുക്കുക ദുഷ്‌കരമാകുമെന്നും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എന്‍ഗ്രോയുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമായ ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരന്‍ പോള്‍ ഹെന്റി നാര്‍സലേ, ഓഷന്‍ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടന്‍ റഷ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. തകര്‍ന്ന പേടകത്തിന്റെ മുന്‍ഭാഗം ഉള്‍പ്പെടെയുള്ള ഭാഗങ്ങളാണ് കണ്ടെത്തിയത്. സമ്മര്‍ദത്തില്‍ പേടകം പൊട്ടിത്തെറിച്ചതായാണ് നിഗമനം. കടലിന്റെ അടിത്തട്ടിലുള്ള തിരച്ചില്‍ തുടരുമെന്നും അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവഴി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ടൈറ്റനിന്റെ പിന്‍ഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് കൂടുതല്‍ അവശിഷ്ടങ്ങള്‍ ലഭിക്കുകയായിരുന്നു.


 കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഘം യാത്ര തിരിച്ചത്. ടൈറ്റാനിക് കാണാന്‍ ആഴക്കടലിലേക്കു പോയ യുഎസ് കമ്പനിയുടെ 'ഓഷന്‍ ഗേറ്റ് ടൈറ്റന്‍' പേടകത്തിന് ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്കു 3.30 നാണ് പേരന്റ് ഷിപ്പായ പോളാര്‍ പ്രിന്‍സ് കപ്പലുമായുള്ള ബന്ധം നഷ്ടമായത്. അടിത്തട്ടിലെ കൂടിയ മര്‍ദവും തണുപ്പും തുടങ്ങിയ കാലാവസ്ഥാ സ്ഥിതിയും രക്ഷാപ്രവര്‍ത്തനത്തിനു വിലങ്ങുതടിയായിരുന്നു. കടലിന്റെ അടിത്തട്ടില്‍ ടൈറ്റന്‍ കുടുങ്ങിപ്പോയെങ്കില്‍ അതു പൊക്കിയെടുത്ത് ഉപരിതലത്തിലെത്തിക്കുക അസാധ്യമെന്നാണ് വിദഗ്ധര്‍ വിലയിരുത്തിയത്. ടൈറ്റന്‍ എവിടെയാണ് കിടക്കുന്നതെന്ന് വ്യക്തമായി അറിയാനായി തിരച്ചിലിന്റെ വ്യാപ്തി വര്‍ധിപ്പിച്ചിരുന്നു. സമുദ്രോപരിതലത്തില്‍നിന്ന് നാലു കിലോമീറ്റര്‍ താഴെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടം സ്ഥിതി ചെയ്യുന്നത്. സമുദ്രപേടകം കടലിന്റെ ആഴത്തിലേക്കിറങ്ങി 1.45 മണിക്കൂര്‍ ആയപ്പോഴേക്കും ബന്ധം നഷ്ടമായിരുന്നു.


 സമുദ്രോപരിതലത്തില്‍നിന്ന് 12,500 അടി താഴെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടമുള്ളത്. 12,500 അടിയോളം താഴെ ചെന്ന് ടൈറ്റാനിക് കണ്ട് തിരികെ മുകളിലെത്താവുന്ന തരത്തിലാണ് ടൈറ്റന്‍ നിര്‍മിച്ചിരിക്കുന്നത്. മികച്ച അന്തര്‍വാഹിനികള്‍ക്കുപോലും കടന്നുചെല്ലാവുന്നതിന്റെ ഇരട്ടിയോളം ആഴത്തിലാണു ടൈറ്റന്‍ പര്യടനം നടത്തുന്നത്. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനവും വെല്ലുവിളി നിറഞ്ഞതായിരുന്നു.



 ലോകത്തില്‍ തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക സമുദ്രപേടകമാണ് ടൈറ്റന്‍. മറൈന്‍ കമ്പനിയായ ഓഷന്‍ഗേറ്റ് എക്‌സിപിഡിഷന്‍സിന്റെ ഉടമസ്ഥതയിലാണ് ടൈറ്റന്‍ സമുദ്രപേടകം. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ ഏറ്റവും അടുത്തു കാണാമെന്നതാണ് ഈ സമുദ്രപര്യവേഷണത്തിന്റെ പ്രധാന ആകര്‍ഷണം. 2015ലാണ് ഓഷന്‍ഗേറ്റ് ആദ്യമായി 'സൈക്ലോപ്‌സ്' എന്ന സമുദ്രപേടകം പരീക്ഷിച്ചത്. തുടര്‍ന്നാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായി വിനോദ സഞ്ചാരികള്‍ക്കു അവസരം നല്‍കാന്‍ ടൈറ്റന്‍ നിര്‍മിച്ചത്.

സാധാരണ മനുഷ്യന് കാണാന്‍ കഴിയാത്ത സമുദ്രാന്തര്‍ഭാഗത്തെ വിസ്മയം നിങ്ങള്‍ക്കു കാണാനുള്ള അവസരം ടൈറ്റന്‍ ഒരുക്കുമെന്നാണ് ഈ യാത്രയെകുറിച്ച് ഓഷന്‍ഗേറ്റിന്റെ അവകാശവാദം. 2018ല്‍ ആയിരുന്നു ടൈറ്റന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ സമുദ്രാന്തര്‍ ദൗത്യം. 2021ലായിരുന്നു യാത്രക്കാരുമായി ടൈറ്റന്റെ കന്നിയാത്ര. കഴിഞ്ഞ വര്‍ഷം 10 ഡൈവുകള്‍ ടൈറ്റന്‍ നടത്തി. ഇവയൊന്നും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ തേടിയുള്ള യാത്രയായിരുന്നില്ല. ലോഞ്ചിങ് പ്ലാറ്റ്ഫോമില്‍നിന്ന് വേര്‍പ്പെട്ടാല്‍ മണിക്കൂറില്‍ നാലു കിലോമീറ്റര്‍ വേഗത്തിലാണ് ടൈറ്റന്റെ സഞ്ചാരം. ഒരുയാത്രയില്‍ ഒരു ദശലക്ഷം ഡോളറാണ് ടൈറ്റന്റെ ഇന്ധന ചെലവെന്ന് ഓഷന്‍ഗേറ്റ് സിഇഒ സ്റ്റോക്ടണ്‍ റഷ് കഴിഞ്ഞവര്‍ഷം പറഞ്ഞിരുന്നു.


 ടൈറ്റന്‍ പര്യവേഷണത്തിനായി യാതൊരുവിധത്തിലുള്ള ഡൈവിങ്ങ് പരിശീലനവും ആവശ്യമില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. യാത്രക്കാര്‍ക്കു 18 വയസ്സു പ്രായമുണ്ടായിരിക്കണമെന്നും പരിമിതമായ സ്ഥലങ്ങളില്‍ ഇരിക്കാന്‍ സാധിക്കുന്നവരായിരിക്കണമെന്നും മാത്രമാണ് വ്യവസ്ഥ. യാത്രയ്ക്കു മുന്‍പ് സുരക്ഷ സംബന്ധിച്ച് ചെറിയ വിവരണവും നല്‍കും. ഇതില്‍ കൂടുതലായി യാതൊരുവിധ സുരക്ഷാ നിര്‍ദേശങ്ങവും നല്‍കാറില്ല





Tags: