സമരത്തിലുള്ള ഹൗസ് സര്‍ജന്‍മാരെ ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു

പിജി ഡോക്ടര്‍മാര്‍ക്കൊപ്പം ഹൗസ് സര്‍ജ്ജന്മാരും പണിമുടക്കിയതോടെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്

Update: 2021-12-13 05:53 GMT

കോഴിക്കോട്: പിജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പണിമുടക്കുന്ന നടത്തുന്ന ഹൗസ് സര്‍ജന്‍മാരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ചര്‍ച്ചയ്ക്ക് വിളിച്ചു. പിജി ഡോക്ടര്‍മാര്‍ക്കൊപ്പം ഹൗസ് സര്‍ജ്ജന്മാരും പണിമുടക്കിയതോടെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. നേരത്തെ നിശ്ചയിച്ച അടിയന്തര സ്വഭാവമുള്ള ഓപ്പറേഷനുകള്‍ പോലും മാറ്റിവെച്ചിരിക്കുകയാണ്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഡോക്ടര്‍മാരും മെഡിക്കല്‍ കോളജ് അധ്യാപക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സമരം നടത്തുന്ന പി.ജി ഡോക്ടര്‍മാര്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജ് ഒപികളില്‍ പകുതി ഡോക്ടര്‍മാര്‍ മാത്രമാണ് എത്തിയത്.

 തുടര്‍ന്ന് രാവിലെ മുതല്‍ ആശുപത്രിയിലെത്തിയ രോഗികള്‍ പലരും മടങ്ങി. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് ഇന്ന് നടക്കുക എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സമരത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സീനിയര്‍ ഡോക്ടര്‍മാരെ പുനര്‍വിന്യസിച്ചു ബദല്‍ സംവിധാനം ഒരുക്കി. വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. സെക്രട്ടറിയേറ്റിന് മുന്നിലെ നില്‍പ്പുസമരം ആറാം ദിവസത്തിലേക്ക് കടന്നു. പി ജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യമായിരുന്ന നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടികള്‍ നടക്കുന്നുണ്ടെന്ന ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ എണ്ണം അപര്യാപ്തമാണെന്നാണ് സമരക്കാര്‍ പറയുന്നത്. സര്‍ക്കാറിന് ഇനി ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞ ആരോഗ്യ മന്ത്രി നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

Tags:    

Similar News