മലപ്പുറത്തിന്റെ വീര്യം ചോര്‍ന്നു പോവാതെ കാക്കണം: ഡോ. തസ്‌ലിം റഹ്മാനി

സംഘപരിവാര ഭരണകൂടത്തോട് അതിക്രമം അവസാനിപ്പിക്കണമെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കുന്നതിന് പകരം ജനപ്രതിനിധികള്‍ ഒളിച്ചോടുന്നത് ജനങ്ങളോടുള്ള അവഹേളനമാണ്.

Update: 2021-04-02 13:28 GMT

വേങ്ങര: വൈദേശിക ശക്തികളില്‍ നിന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത മലപ്പുറത്തെ മുന്‍ഗാമികള്‍ മുന്നോട്ടു വെച്ച പോരാട്ടവീര്യം ചോര്‍ന്നുപോവാതെ സൂക്ഷിക്കണമെന്ന് മലപ്പുറം ലോകസഭാ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഡോ. തസ്‌ലിം റഹ്മാനി. വേങ്ങര മണ്ഡലത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനുള്ള പോരാട്ടമാണ് ജനം കാത്തിരിക്കുന്നത്. സംഘപരിവാര ഭരണകൂടത്തോട് അതിക്രമം അവസാനിപ്പിക്കണമെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കുന്നതിന് പകരം ജനപ്രതിനിധികള്‍ ഒളിച്ചോടുന്നത് ജനങ്ങളോടുള്ള അവഹേളനമാണ്. ഇത്തരം നിലപാടുകള്‍ക്കുള്ള മറുപടിയാവണം ലോക സഭാ ഉപതിരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാവിലെ വേങ്ങര കച്ചേരിപ്പടിയില്‍ നിന്നാരംഭിച്ച പര്യടനം കൊളപ്പുറം, എആര്‍ നഗര്‍, മേമാട്ടുപാറ, ഊരകം പഞ്ചായത്ത്പടി, വെങ്കുളം, പുത്തനങ്ങാടി, പുഴച്ചാല്‍, പൊട്ടിപ്പാറ, വീണാലുക്കല്‍, പാലാണി, കുഴിപ്പുറം, ആട്ടീരി, പുത്തൂര്‍ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം ഒതുക്കുങ്ങലില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ മലബാര്‍ കലാസമിതി സംഘടിപ്പിക്കുന്ന ആക്ഷേപഹാസ്യ തെരുവ് നാടകവും അരങ്ങേറി.

വിവിധ സ്ഥലങ്ങളില്‍ സി പി അസീസ് ഹാജി, കെ എം ഹനീഫ, കെ ഫിറോസ്, പി എം റഫീഖ്, വി ഹമീദ് സംസാരിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എ എ റഹീം, എ കെ സൈതലവി ഹാജി, എ ബീരാന്‍ കുട്ടി തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

Tags:    

Similar News