പോലിസിന്റെ ആര്‍എസ്എസ് ദാസ്യത്തിനെതിരേ തിങ്കളാഴ്ച എസ്ഡിപിഐ സെക്രട്ടേറിയറ്റ് മാര്‍ച്ച്

രാജ്യത്തെ ജനങ്ങളെ മതവെറിയുടെയും വംശീയതയുടെയും പേരില്‍ തമ്മിലടിപ്പിക്കുകയും വിദ്വേഷ പ്രചാരണത്തിലൂടെ കലാപങ്ങളും തല്ലിക്കൊലകളും നടത്തിക്കൊണ്ടിരിക്കുന്ന ആര്‍എസ്എസ്സിനെ വിമര്‍ശിക്കുമ്പോള്‍ ഇടതുസര്‍ക്കാരിനും കേരളാ പോലിസിനും അസ്വസ്ഥത ഉണ്ടാവുന്നത് അവര്‍ തമ്മിലുള്ള അന്തര്‍ധാര വ്യക്തമാക്കുന്നു.

Update: 2022-01-14 13:00 GMT

തൃശൂര്‍: മതനിരപേക്ഷതയും ഫാഷിസ്റ്റ് വിരുദ്ധതയും ആവര്‍ത്തിക്കുന്ന ഇടതുസര്‍ക്കാര്‍ ആര്‍എസ്എസ്സിനെ വിമര്‍ശിക്കുന്നവരെ നിശബ്ദമാക്കാന്‍ നടത്തുന്ന ആസൂത്രിത നീക്കത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ 17 ന് തിങ്കളാഴ്ച സെക്രേട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 11 ന് നടക്കുന്ന മാര്‍ച്ചിന് സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കും.

രാജ്യത്തെ ജനങ്ങളെ മതവെറിയുടെയും വംശീയതയുടെയും പേരില്‍ തമ്മിലടിപ്പിക്കുകയും വിദ്വേഷ പ്രചാരണത്തിലൂടെ കലാപങ്ങളും തല്ലിക്കൊലകളും നടത്തിക്കൊണ്ടിരിക്കുന്ന ആര്‍എസ്എസ്സിനെ വിമര്‍ശിക്കുമ്പോള്‍ ഇടതുസര്‍ക്കാരിനും കേരളാ പോലിസിനും അസ്വസ്ഥത ഉണ്ടാവുന്നത് അവര്‍ തമ്മിലുള്ള അന്തര്‍ധാര വ്യക്തമാക്കുന്നു. ഭീകരതയുടെ പേരില്‍ സ്വതന്ത്ര ഇന്ത്യയില്‍ രണ്ടു തവണ നിരോധിക്കപ്പെട്ട വിധ്വംസക സംഘടനയാണ് ആര്‍എസ്എസ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം കലാപങ്ങളും കൊലപാതകങ്ങളും നടത്തിയ സംഘടനയാണത്. പരമത വിദ്വേഷവും വംശഹത്യയുമാണ് അതിന്റെ പ്രവര്‍ത്തന രീതി.

മോദിയെയും യോഗിയെയും വിമര്‍ശിക്കുന്നവരെ തടവിലാക്കുന്ന അതേ രീതിയില്‍ ജനാധിപത്യ വിരുദ്ധ നിയമ നടപടികളാണ് കേരളാ പോലിസ് നടപ്പാക്കുന്നത്. ആര്‍എസ്എസ്സിനെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 90 ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 33 പേരെ അറസ്റ്റുചെയ്തു. പലരും ഇപ്പോഴും റിമാന്റിലാണ്. ആര്‍എസ്എസ് നേതാക്കളുടെ വിദ്വേഷ പ്രസംഗം പോസ്റ്റ് ചെയ്തതിനു വരെ കേസെടുത്തിരിക്കുന്നു. അതേസമയം കലാപാഹ്വാന പ്രസംഗം നടത്തിയ ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേ കേസെടുത്തിട്ടുമില്ല.

ബുള്ളി ബായ് എന്ന പേരില്‍ ആപ് ഉണ്ടാക്കി പ്രമുഖരായ മുസ്ലിം യുവതികളെ വില്‍പ്പനയ്ക്കു വെച്ച സംഭവത്തില്‍ അതിനെതിരേ പ്രതികരിച്ചവര്‍ ഇന്ന് പോലിസ് സ്റ്റേഷന്‍ കയറിയിറങ്ങുകയാണ്. ഗുണ്ടകളെ നിയന്ത്രിക്കാന്‍ കൊണ്ടുവന്ന ഓപറേഷന്‍ കാവല്‍ 'ആര്‍എസ്എസ് കാവല്‍' ആയി മാറിയിരിക്കുന്നു. സംസ്ഥാനത്ത് ആഭ്യന്തരം പൂര്‍ണമായി ആര്‍എസ്എസ്സിന് കീഴൊതുങ്ങിയിരിക്കുന്നു. മുഖ്യമന്ത്രി സ്വന്തം വകുപ്പില്‍ നോക്കുകുത്തിയായി മാറിയിരിക്കുന്നു. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വ്യാപകമായിരിക്കുന്നു. പോലിസിന് ശ്രദ്ധ ആര്‍എസ്എസ്സിനെതിരായ വിമര്‍ശകരെ നിശബ്ദമാക്കുന്നതില്‍ മാത്രമായിരിക്കുന്നു. ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതില്‍ നിന്ന് പോലിസ് പിന്മാറണമെന്നും നിരപരാധികള്‍ക്കെതിരായ കള്ളക്കേസുകള്‍ നിരുപാധികം പിന്‍വലിക്കണമെന്നും അജ്മല്‍ ഇസ്മായീല്‍ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സമിതിയംഗം ശശി പഞ്ചവടി, തൃശൂര്‍ ജില്ലാ പ്രസിഡന്റ് എം ഫാറൂഖ് എന്നിവർ സംബന്ധിച്ചു.