രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരെയുള്ള സംഘടിത ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് ഉല്‍കണ്ഠ ജനിപ്പിക്കുന്നു: ജോസ് കെ മാണി

മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാനും സുരക്ഷിതവും ഭയരഹിതവുമായി ആരാധന നിര്‍വഹിക്കാനും ജീവിക്കുന്നതിനുമുളള സാഹചര്യം സൃഷ്ടിക്കണം

Update: 2021-12-27 09:59 GMT

കോട്ടയം: രാജ്യത്ത് പലസംസ്ഥാനങ്ങളിലും ക്രൈസ്ത സമൂഹത്തിനു നേരെ സംഘടിത ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നത് അതീവ ഉത്കണ്ഠ ജനിപ്പിക്കുന്നതാണെന്നു ജോസ് കെ മാണി എം പി. യേശുക്രിസ്തുവിന്റെ തിരുപിറവിദിന രാത്രിയില്‍ ഹരിയാനയിലെ അംബാലയിലെ കന്റോന്‍മെന്റ് ഏരിയയിലെ റീഡിമര്‍ ചര്‍ച്ചില്‍ നടന്ന ആക്രമണത്തില്‍ യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തു. ഗുരുഗ്രാമില്‍ ക്രിസ്മസ് ആഘോഷം നടന്ന പട്ടൗഡി പള്ളിയില്‍ ഒരു സംഘം മതതീവ്രമുദ്രാവാക്യം ഉയര്‍ത്തി അതിക്രമിച്ചു കയറുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ഗായകസംഘത്തെ തള്ളിയിടുകയും അധിക്ഷേപിക്കുകയും ചെയ്തു. കര്‍ണാടകയിലെ മാണ്ഡ്യയിലും അസമിലെ സില്‍ചാറിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. ബെലഗാവിയില്‍ ഒരു പുരോഹിതനെ വെട്ടുകത്തിയുമായി ഒരാള്‍ പിന്തുടരുന്ന സംഭവവും ഉണ്ടായി. അദ്ദേഹം പറഞ്ഞു.

 ഇത്തരത്തിലുളള ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കുറ്റവാളികളെ പിടികൂടുന്നതിനുളള നടപടികള്‍ സ്വീകരിക്കാറില്ല എന്നതാണ് വീണ്ടും വീണ്ടും ആക്രമണങ്ങള്‍ ഉണ്ടാകുന്നതിനു കാരണമാകുന്നത്. പലപ്പോഴും ആക്രമണത്തിനിരയായ വിഭാഗത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന സമീപനമാണ് അധികാരികളില്‍ നിന്നും ഉണ്ടാകുന്നത്. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാനും സുരക്ഷിതവും ഭയരഹിതവുമായി ആരാധന നിര്‍വഹിക്കാനും ജീവിക്കുന്നതിനുമുളള സാഹചര്യം സൃഷ്ടിക്കണം. ഈ വിഷയങ്ങള്‍ എല്ലാം ചുണ്ടിക്കാട്ടി അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നു ജോസ് കെ മാണി പറഞ്ഞു.

Tags:    

Similar News