രണ്ടു വര്‍ഷത്തിനിടെ ബിജെപി കേരളത്തില്‍ ഒഴുക്കിയത് 1000 കോടിയെന്ന് റിപോർട്ട്
ഇക്കഴിഞ്ഞ ഏപ്രിലിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ദേശീയ നേതൃത്വം നല്‍കിയ 400 കോടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
കോഴിക്കോട്: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു മുതല്‍ രണ്ടുവര്‍ഷം കൊണ്ട് ദേശീയ നേതൃത്വം കേരളത്തിലെ ബിജെപിക്ക് നല്‍കിയത് ആയിരം കോടിയോളം രൂപ. 35 സീറ്റ് കിട്ടിയാല്‍ ഞങ്ങള്‍ ഭരിക്കും എന്ന കെ സുരേന്ദ്രന്റെ പ്രഖ്യാപനം പണം കൊടുത്ത് എംഎല്‍എമാരെ വാങ്ങും എന്നതിന്റെ തെളിവായിരുന്നുവെന്ന് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ തെളിയിക്കുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മാത്രം ബിജെപി സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വം അനുവദിച്ചത് 400 കോടി രൂപയാണ്. ഇതില്‍ പകുതി പോലും ചെലവഴിച്ചില്ലെന്നും ചില നേതാക്കള്‍ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയെന്നും ഒരു വിഭാഗം നേതാക്കളുടെ പരാതിയോടെയാണ് ബിജെപിയിലെ കോടികളുടെ കണക്ക് പുറത്തു വരുന്നത്.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതലാണ് അമിത്ഷായും നരേന്ദ്ര മോദിയുമുള്‍പ്പെടെയുള്ള നേതാക്കള്‍ കോടികള്‍ മുടക്കി കേരളം പിടിക്കാനുള്ള തന്ത്രങ്ങള്‍ തുടങ്ങിയത്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനും മറ്റ് കേന്ദ്ര നേതാക്കളും പലകുറി കേരളത്തില്‍ പര്യടനം നടത്തിയ അന്നത്തെ തിരഞ്ഞെടുപ്പില്‍ 420 കോടിയാണ് ദേശീയ നേതൃത്വം സംസ്ഥാന ബിജെപിക്ക് നല്‍കിയിരുന്നതെന്നാണ് പുറത്തു വരുന്ന വിവരം. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും കോടികളാണ് ബിജെപി ചെലവഴിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിലിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ദേശീയ നേതൃത്വം നല്‍കിയ 400 കോടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. വോട്ടര്‍മാരെ സ്വാധീനിക്കാനും ചെറു പാര്‍ട്ടികളെ വിലക്കെടുത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമാണ് ഈ പണമെത്തിച്ചത്. 400 കോടിയില്‍ 160 കോടിയോളം മാത്രമേ മണ്ഡലങ്ങളില്‍ ചെലവഴിച്ചുള്ളുവെന്നും 240 കോടി നേതാക്കള്‍ മുക്കിയെന്നുമാണ് ബിജെപിയിലെ തന്നെ ഒരു വിഭാഗം ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുള്ളത്.
