സിദ്ദീഖ് കാപ്പന്റെ നീതിക്ക് വേണ്ടി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ്
പ്രധാനമന്ത്രി, അഭ്യന്തരമന്ത്രി, ഉത്തർപ്രദേശ് മുഖ്യമന്ത്രി തുടങ്ങിയവർക്കും വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പികെ കുഞ്ഞാലിക്കുട്ടി കത്തെഴുതിയിട്ടുണ്ട്
കോഴിക്കോട്: സിദ്ദീഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഡൽഹിയിലെ എയിംസിലേക്ക് അദ്ദേഹത്തെ മാറ്റാനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് നിർദേശം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതേ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി, അഭ്യന്തരമന്ത്രി, ഉത്തർപ്രദേശ് മുഖ്യമന്ത്രി തുടങ്ങിയവർക്കും വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പികെ കുഞ്ഞാലിക്കുട്ടി കത്തെഴുതിയിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള എംപിമാരുടെ സംയുക്ത ഹരജി രാഷ്ട്രപതി, ചീഫ് ജസ്റ്റിസ് എന്നിവർക്ക് ഉടനെ അയക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. കാപ്പന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു. സംസ്ഥാന മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും കത്തയച്ചു. മഥുരയിലെ കെഎം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സന്ദർശിക്കാൻ യുപി മുസ്‌ലിം ലീഗിന്റെ നേതൃത്വനിരയിലുള്ള ഡോ. മതീൻ ആഗ്ര, മുസ്‌ലിം ലീഗിന്റെ പ്രസിഡന്റ് എം ആരിഫ് എന്നിവർക്ക് നിർദേശം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് ദേശീയ ട്രഷറർ പിവി അബ്ദുൽ വഹാബ് എംപി സിദ്ദീഖ് കാപ്പന്റെ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താർ അബ്ബാസ് നഖ്വി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് കത്തയച്ചു. വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ ഫോണിൽ വിളിക്കുകയും ചെയ്തു.
മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു പൗരൻ എന്ന നിലയിൽ സിദ്ദീഖിനു വേണ്ടി ഇടപെടേണ്ടത് നമ്മുടെ ബാധ്യതയാണെന്നും പിവി അബ്ദുൽ വഹാബ് എംപി പറഞ്ഞു. സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീർ ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തയച്ചു. സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിൽസ നൽകാനും അദ്ദേഹത്തിന്റെ മോചനത്തിനും വേണ്ടി അടിയന്തരമായി കേരള മുഖ്യമന്ത്രി ഇടപെടണമെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം കെപിഎ മജീദ് ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പിഎംഎ സലാം സിദ്ദീഖ് കാപ്പന്റെ കുടുംബത്തെ സന്ദർശിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

