സ്വാതന്ത്ര്യസമര നിഘണ്ടുവില്‍ നിന്ന് മലബാര്‍ സമര രക്തസാക്ഷികളെ ഒഴിവാക്കിയ നടപടി ദേശവിരുദ്ധം: തുളസീധരന്‍ പള്ളിക്കല്‍

വെള്ളക്കാരോട് സന്ധിയില്ലാത്ത പോരാട്ടം നടത്തി രക്തസാക്ഷിത്വം ഏറ്റുവാങ്ങിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ ഉള്‍പ്പെടെ ഇരുനൂറോളം പേരുകള്‍ വെട്ടിമാറ്റിയത് ചരിത്രത്തോടുള്ള അവഹേളനമാണ്.

Update: 2022-03-29 14:01 GMT

തിരുവനന്തപുരം: സ്വാതന്ത്ര്യസമര നിഘണ്ടുവില്‍ നിന്ന് മലബാര്‍ സമരത്തില്‍ രക്തസാക്ഷികളായവരുടെ പേരുകള്‍ വെട്ടിമാറ്റിയ ഐസിഎച്ച്ആര്‍ നടപടി ദേശവിരുദ്ധമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍.

വെള്ളക്കാരോട് സന്ധിയില്ലാത്ത പോരാട്ടം നടത്തി രക്തസാക്ഷിത്വം ഏറ്റുവാങ്ങിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ ഉള്‍പ്പെടെ ഇരുനൂറോളം പേരുകള്‍ വെട്ടിമാറ്റിയത് ചരിത്രത്തോടുള്ള അവഹേളനമാണ്. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരെയും ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ജയില്‍മോചനം നേടിയവരെയും സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കുമ്പോഴാണ് വൈദേശിക ശക്തികളോട് നേരിട്ടേറ്റുമുട്ടി അനശ്വര രക്തസാക്ഷിത്വം ഏറ്റുവാങ്ങിയവരെ അവഹേളിക്കുന്നത്. ആര്‍എസ്എസ് നിയന്ത്രിത സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഐസിഎച്ച്ആര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഗവേഷണ സ്ഥാപനങ്ങള്‍ ആര്‍എസ്എസ് സൈദ്ധാന്തികരെ തിരുകിക്കയറ്റിയതിന്റെ പരിണത ഫലമാണിത്.

ഒരു ജനതയോടുള്ള ശത്രുതയും വിദ്വേഷവും അവരുടെ ചരിത്രത്തെ പോലും അപനിര്‍മിക്കുന്ന തരത്തില്‍ സംഘപരിവാര കുഴലൂത്തുകാര്‍ അരങ്ങും അണിയറയും കൈയടിക്കിയിരിക്കുകയാണ്. ആര്‍എസ്എസ് ഫാഷിസം ചരിത്രത്തെ തിരുത്തിയെഴുതാനുള്ള ഹീനമായ ശ്രമങ്ങള്‍ എത്ര ശക്തമായി തുടരുന്നുവോ അതിലും ശക്തമായി യഥാര്‍ത്ഥ ചരിത്ര വസ്തുതകള്‍ ചര്‍ച്ച ചെയ്യപ്പെടുക തന്നെ ചെയ്യും. നാഗ്പൂരില്‍ നിന്നു പടച്ചുവിടുന്ന ചരിത്രപാഠങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാനും തനതായ ചരിത്രം ചര്‍ച്ച ചെയ്യാനും തലമുറകള്‍ക്ക് കൈമാറാനും പൊതുസമൂഹം ആര്‍ജ്ജവത്തോടെ രംഗത്തുവരണമെന്നും തുളസീധരന്‍ പള്ളിക്കല്‍ അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News