വനംവകുപ്പ് ഒത്തുകളിക്കുന്നു; ആന്റോ അഗസ്റ്റിന്‍റെ തോട്ടത്തില്‍ നിന്ന് ഈട്ടിത്തടികൾ ഡിപ്പോയിലേക്ക് മാറ്റിയില്ല
ഇത്രയേറെ വിവാദം ഉയർന്നുവന്ന കേസായിട്ടു പോലും ഹൈക്കോടതിയെ അതിന്റെ ഗൗരവം ധരിപ്പിക്കാൻ വനംവകുപ്പിന് ആയിട്ടില്ലെന്നത് സംശയാസ്പദമാണ്.
കൽപ്പറ്റ: ടിമ്പർ മാഫിയയുമായി വനംവകുപ്പ് ഒത്തുകളിക്കുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. മുട്ടില്‍ ഈട്ടിക്കൊള്ളക്കേസിലെ മുഖ്യപ്രതികളായ ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരുടെ കൈവശമുള്ള കാപ്പിത്തോട്ടത്തില്‍ നാല് ഈട്ടിത്തടികളാണ് കണ്ടെത്താനായത്.
അഞ്ച് ക്യുബിക് മീറ്ററോളം വരുന്ന ഈട്ടിത്തടിയ്ക്ക് കമ്പോള വിലയനുസരിച്ച് 15 ലക്ഷത്തോളം വരുമെന്ന് വനംവകുപ്പധികൃതര്‍ പറയുന്നു. തോട്ടത്തിനകത്ത് കയറി ഈട്ടിമരങ്ങള്‍ പിടികൂടാന്‍ വനംവകുപ്പ് രണ്ട് മാസം മുമ്പ് ഹൈക്കോടതിയില്‍ സെര്‍ച്ച് വാറണ്ടിന് അപേക്ഷിച്ചെങ്കിലും ഇതുവരെയും ലഭിച്ചില്ല.
സഹോദരങ്ങളായ ആന്റോയുടെ ഭൂമിയില്‍ രണ്ട് മരങ്ങളും ജോസൂട്ടിയുടെ ഭൂമിയില്‍ മൂന്ന് മരങ്ങളുമാണ് മുറിച്ചതെന്നാണ് മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസര്‍ വനംവകുപ്പിന് നല്‍കിയ കത്തില്‍ പറയുന്നത്. പ്രതികളുടെ കൈവശമുള്ള തോട്ടത്തിന് പുറത്തുണ്ടായിരുന്ന തടികളെല്ലാം തന്നെ വനംവകുപ്പ് പിടികൂടിയിരുന്നു. പറമ്പിലേക്ക് പ്രവേശിക്കാന്‍ പ്രതികള്‍ അനുവദിക്കാത്തതുകൊണ്ടുതന്നെ കൂടുതല്‍ ഈട്ടിമരങ്ങള്‍ മുറിച്ചിട്ടുണ്ടോയെന്ന് റവന്യു-വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഭാഷ്യം.
ഇത്രയേറെ വിവാദം ഉയർന്നുവന്ന കേസായിട്ടു പോലും ഹൈക്കോടതിയെ അതിന്റെ ഗൗരവം ധരിപ്പിക്കാൻ വനംവകുപ്പിന് ആയിട്ടില്ലെന്നത് സംശയാസ്പദമാണ്. അഗസ്റ്റിൻ സഹോദരങ്ങൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെങ്കിലും ഇതൊന്നും ശേഖരിക്കാനോ കോടതിയിൽ സമർപ്പിക്കുവാനോ കേസന്വേഷിച്ചിരുന്ന വനംവകുപ്പിന് കഴിഞ്ഞില്ല. ഇത് വിരൽ ചൂണ്ടുന്നത് അഗസ്റ്റിൻ സഹോദരങ്ങളുടെ രാഷ്ട്രീയ ബന്ധത്തിലേക്കാണ്.
