സ്ഥലമേറ്റെടുപ്പ് നടപടികൾ തകൃതിയായി നടക്കുന്നു; കെ റെയിലിന് അന്തിമാനുമതി ലഭിച്ചില്ലെന്ന് സർക്കാർ
കെ റയിൽ വരുന്നതോടെ ഒരു ലക്ഷത്തോളം കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുക. ഇതിനോടകം തന്നെ പാത കടന്നുപോകുന്ന മേഖലകളിലെ ജനങ്ങൾ ശക്തമായ പ്രക്ഷോഭത്തിലാണ്.
കോഴിക്കോട്: തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ നീളുന്ന അര്‍ധ അതിവേഗ റെയില്‍പ്പാതയ്ക്കായി (സില്‍വര്‍ ലൈന്‍) സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് റവന്യൂ വകുപ്പ് കടന്നെങ്കിലും പദ്ധതിക്കായുള്ള അന്തിമാനുമതി ഇതുവരേയും ലഭിച്ചില്ലെന്ന് സർക്കാർ. സാധ്യതാ പഠന റിപോർട്ട് മാത്രമാണ് ലഭിച്ചതെന്നും റയിൽ വകുപ്പിന്റെ അന്തിമാനുമതി ഇതുവരെ ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പിറവം എംഎല്‍എ അനൂപ് ജേക്കബ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് ദ്രുത പരിസ്ഥിതി ആഘാത പഠനമാണ് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ നടത്തിയത്.
സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡവലപ്‌മെന്റ് എന്ന സ്ഥാപനമാണ് ദ്രുത പരിസ്ഥിതി ആഘാത പഠനം നടത്തിയത്. സമഗ്ര പരിസ്ഥിതി ആഘാത പഠനത്തിനുള്ള ടെണ്ടര്‍ നടപടി സ്വീകരിച്ചുവരുന്നതേയുള്ളൂവെന്ന് മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കുന്നു. അതായത് കേന്ദ്രം പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചെന്ന വാദം ഉയര്‍ത്തിക്കാട്ടിയാണ് കുടിയൊഴിപ്പിക്കല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിരിക്കുന്നതെന്ന് വ്യക്തം.
63941 കോടി രൂപ ചിലവഴിച്ച് നടത്തുന്ന പദ്ധതിക്കായി 1383 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. 11 ജില്ലകളിലൂടെയാണ് നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്നത്. 115 കിലോമീറ്റര്‍ പാത പാടശേഖരങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതില്‍ 88 കിലോമീറ്ററില്‍ മാത്രമായിരിക്കും ആകാശപാത നിര്‍മ്മിക്കുകയെന്ന് മുഖ്യമന്ത്രി പറയുന്നു.
കേന്ദ്ര ധനകാര്യ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതികള്‍ക്ക് ഭൂമിയേറ്റെടുക്കല്‍ നടപടി ആരംഭിക്കുവാന്‍ അനുമതിയുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് മുന്‍നിര്‍ത്തിയാണ് പ്രാരംഭ പ്രവര്‍ത്തികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അന്തിമാനുമതി ഇല്ലാതെ ഭൂമി എറ്റെടുക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി തന്നെ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.
ഭൂമി ഏറ്റെടുക്കാനാവശ്യമായ 205 തസ്തികകള്‍ ഒരു വര്‍ഷത്തേക്ക് സൃഷ്ടിക്കാന്‍ മന്ത്രിസഭ നേരത്തേ അനുമതി നല്‍കിയിരുന്നു. ഒരു സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ഓഫീസും പാതയ്ക്കായി സ്ഥലം ഏറ്റെടുക്കേണ്ടിവരുന്ന 11 ജില്ലകളിലും സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസും തുറക്കാനാണ് നേരത്തെ അനുമതി നൽകിയത്.
സംസ്ഥാനത്തിന്റെ തെക്കുമുതല്‍ വടക്കുവരെ നിലവിലുള്ള പാളത്തിനു പുറമേ 540 കിലോമീറ്ററില്‍ മൂന്നും നാലും റെയില്‍പ്പാളങ്ങളാണ് സില്‍വര്‍ ലൈന്‍ വിഭാവനം ചെയ്തിട്ടുള്ളത്. കെ റയിൽ വരുന്നതോടെ ഒരു ലക്ഷത്തോളം കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുക. ഇതിനോടകം തന്നെ പാത കടന്നുപോകുന്ന മേഖലകളിലെ ജനങ്ങൾ ശക്തമായ പ്രക്ഷോഭത്തിലാണ്.

