ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം; വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ അനുവദിക്കരുത്, സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം; നിബന്ധനകള്‍ ഇപ്രകാരം

പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയങ്ങളില്‍ നല്‍കാന്‍ പാടില്ല. ഒരുമിച്ച് ആളുകളെ ക്ഷേതത്തില്‍ പ്രവേശിപ്പിക്കരുത്. മാസ്‌കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

Update: 2020-06-04 17:08 GMT

ന്യൂഡല്‍ഹി: ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കി. ഇതു പ്രകാരം ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ അനുവദിക്കരുത്. പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയങ്ങളില്‍ നല്‍കാന്‍ പാടില്ല. ഒരുമിച്ച് ആളുകളെ ക്ഷേതത്തില്‍ പ്രവേശിപ്പിക്കരുത്. മാസ്‌കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

മെയ് 30-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ അണ്‍ലോക്ക് 1 ന്റെ ഭാഗമായി ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പുറത്തിറക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

കോവിഡ് രോഗലക്ഷണമില്ലാത്തവരെ മാത്രമെ ആരാധാനലയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ. ക്ഷേത്രത്തിലെ പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാന്‍ സംവിധാനം ഉണ്ടാകണം. ആരാധനാലയത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവര്‍ക്കും ആയി ഒരു പായ അനുവദിക്കില്ല. ഒരുമിച്ച് ആള്‍ക്കാരെ പ്രവേശിപ്പിക്കരുത്

പാദരക്ഷകള്‍ കഴിവതും വാഹനങ്ങളില്‍ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പ്രത്യേകമായാണ് വയ്ക്കേണ്ടത്. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരുമിച്ച് പാദരക്ഷകള്‍ വയ്ക്കാം. ക്യൂവില്‍ സാമൂഹിക അകലം ഉറപ്പാക്കണം. ആറടി അകലം ഉണ്ടാകണം. ആരാധനാലയത്തിന് പുറത്ത് ഉള്ള കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം. ആരാധനാലയത്തിന് പുറത്തേക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടാകണം. വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകള്‍ അനുവദിക്കരുത് മാര്‍ഗരേഖയില്‍ പറയുന്നു.

പരാമാവധി റെക്കോര്‍ഡ് ചെയ്ത ആത്മീയ ഗാനങ്ങളും, വാദ്യമേളങ്ങളും ആണ് ഉപയോഗിക്കേണ്ടത്. തത്സമയ ചടങ്ങുകള്‍ അനുവദിക്കരുത്.

ആരാധനാലയം കൃത്യമായ ഇടവേളകളില്‍ കഴുകുകയും, അണുവിമുക്തമാക്കുകയും വേണം.ആര്‍ക്കെങ്കിലും ആരാധനാലയത്തില്‍ വച്ച് അസുഖ ബാധിതര്‍ ആയാല്‍, അവരെ പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ ആരാധനാലയം അണുവിമുക്തമാക്കണം.65 വയസ്സ് കഴിഞ്ഞവരും, 10 വയസ്സിന് താഴെ ഉള്ളവരും, ഗര്‍ഭിണികളും, മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ ഇല്ലെങ്കില്‍ അവര്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് വരരുത്. ഇക്കാര്യങ്ങളെല്ലാം ആരാധനാലയങ്ങളുടെ മാനേജ്മെന്റുകള്‍ ഉറപ്പാക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

ഇതോടൊപ്പം റസ്റ്റോറന്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗ രേഖയും പുറത്തിറക്കിയിട്ടുണ്ട്

റെസ്റ്റോറന്റുകളില്‍ മാസ്‌ക് നിര്‍ബന്ധമാണ് സാമൂഹിക അകലം പാലക്കണം. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും തെര്‍മല്‍ സ്‌ക്രീനിങ് നിര്‍ബന്ധം. സന്ദര്‍ശകര്‍ യാത്രാവിവരങ്ങളും ആരോഗ്യസ്ഥിതിയും സാക്ഷ്യപ്പെടുത്തണം 

Tags: