റവന്യൂ വകുപ്പിന്റെ മരംമുറി ഉത്തരവിൽ വനംവകുപ്പ് മേധാവി മൗനം പാലിച്ചു; പരാതിയുമായി ജീവനക്കാരുടെ സംഘടന
മരം കൊണ്ടുപോകാനുള്ള പാസ് നല്‍കുകയെന്ന ഉത്തരവാദിത്വം മാത്രമേ വനംവകുപ്പിനുള്ളു. അല്ലാതെ റവന്യു വകുപ്പിന്റെ വീഴ്ച്ചമൂലമുണ്ടായ ബാധ്യത തങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കുകയാണ്
കോഴിക്കോട്: റവന്യൂ വകുപ്പിന്റെ മരംമുറി ഉത്തരവിൽ വനംവകുപ്പ് മേധാവി മൗനം പാലിച്ചെന്ന പരാതിയുമായി ജീവനക്കാരുടെ സംഘടന. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷനാണ് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയത്.
മുട്ടില്‍ ഈട്ടിക്കൊള്ളയുടെ പശ്ചാത്തലത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 16ന് പിസിസിഎഫ് എല്ലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. വനംവകുപ്പ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് റെയ്ഞ്ച് ഓഫീസറുടെ താഴെയുള്ള ജീവനക്കാരുടെ സംഘടന വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ രംഗത്ത് വന്നിരിക്കുന്നത്.
മരം കൊണ്ടുപോകാനുള്ള പാസ് നല്‍കുകയെന്ന ഉത്തരവാദിത്വം മാത്രമേ വനംവകുപ്പിനുള്ളു. അല്ലാതെ റവന്യു വകുപ്പിന്റെ വീഴ്ച്ചമൂലമുണ്ടായ ബാധ്യത തങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കുകയാണെന്ന് വനംമന്ത്രിക്ക് അയച്ച കത്തില്‍ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു.
റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിവാദ ഉത്തരവിലെ അവ്യക്തത നീക്കുകയായിരുന്നു വനംവകുപ്പ് അടിയന്തരമായി ചെയ്യേണ്ടിയിരുന്നത്. റവന്യു വകുപ്പിന്റെ ഉത്തരവിന്റെ പകര്‍പ്പ് വനം മേധാവിക്ക് നല്‍കിയിട്ടും കീഴ്ജീവനക്കാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഉന്നത അധികാരികള്‍ തയ്യാറായില്ലെന്ന ഗുരുതരമായ ആക്ഷേപവും സംഘടന ഉന്നയിക്കുന്നുണ്ട്.
പട്ടയ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി മരംമുറി നടന്നിട്ടുണ്ടെങ്കില്‍ പട്ടയം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയല്ലാതെ എല്ലാ ഭാരവും ഫീല്‍ഡ് ജീവനക്കാരുടെ തലയില്‍ കെട്ടിവെയ്ക്കരുതെന്നും വനംമന്ത്രിക്ക് നല്‍കിയ കത്തില്‍ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
