കുന്നംകുളത്ത് സ്വത്ത് കൈകലാക്കാന്‍ അമ്മയെ കൊന്ന മകള്‍ അച്ഛനേയും കൊല്ലാന്‍ ശ്രമിച്ചു; ചായയില്‍ വിഷം ചേര്‍ത്തു
തൃശൂര്‍: തൃശൂര്‍ കുന്നംകുളം കീഴൂരില്‍ അമ്മയെ കൊന്ന മകള്‍ ഇന്ദുലേഖ അച്ഛനേയും കൊല്ലാന്‍ ശ്രമിച്ചു. അമ്മയുടേയും അച്ഛന്റേുയും പേരിലുള്ള 14 സെന്റ് ഭൂമിയും വീടും കൈക്കലാക്കാനായിരുന്നു മകള്‍ ഇന്ദുലേഖയുടെ ക്രൂരത. ഇരുവരേയും കൊല്ലാനായി അച്ഛനും അമ്മയ്ക്കും ചായയില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നു. അമ്മ രുഗ്മിണി ചായ കുടിച്ചു. എന്നാല്‍ രുചി മാറ്റം തോന്നിയതോടെ അച്ഛന്‍ ചന്ദ്രന്‍ ചായ കുടിച്ചില്ല. പാറ്റയെ കൊല്ലാന്‍ ഉപയോഗിക്കുന്ന കീടനാശിനി ആണ് അച്ഛനും അമ്മക്കും നല്‍കിയത്. വിഷം ഉള്ളില്‍ ചെന്നതോടെ രുഗ്മിണിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച രുഗ്മിണി ചികില്‍സക്കിടെ മരിച്ചു.
മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് രുഗ്മിണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത്. പതിനേഴാം തീയതിയാണ് രുഗ്മിണിക്ക് വിഷം കൊടുത്തത്. നില വഷളായതിനെ തുടര്‍ന്ന് 19ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രുഗ്മിണി മരിച്ചത്.
വിഷാംശം കണ്ടെത്തിയതോടെ ആശുപത്രി അധികൃതര്‍ പോലിസിനെ വിവരം അറിയിച്ചു. ഇതോടെ ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നവരെ വിളിച്ച് പോലിസ് ചോദ്യം ചെയ്യുകയായിരുന്നു. ചായയിലെ രുചി മാറ്റവും വീട്ടിലെ കീടനാശിനിയുടെ സാന്നിധ്യവും അച്ഛന്‍ പറഞ്ഞതോടെയാണ് ആ വഴിക്ക് അന്വേഷണം നീണ്ടത്. ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ ഇത് സമ്മതിക്കുകയായിരുന്നു.
അച്ഛനും അമ്മയ്ക്കും കുട്ടികള്‍ക്കും ഒപ്പം കീഴൂരിലാണ് ഇന്ദുലേഖ താമസിച്ചിരുന്നത്. വിദേശത്ത് ആയിരുന്ന ഇവരുടെ ഭര്‍ത്താവ് ഈ അടുത്ത് നാട്ടിലെത്തിയിരുന്നു. എട്ട് ലക്ഷം രൂപ കടം ഉണ്ടായിരുന്നു. ഇത് തീര്‍ക്കാനായി അമ്മയുടേയും അച്ഛന്റേയും പേരിലുളള വീടും 14 സെന്റ് ഭൂമിയും കൈക്കലാക്കാനായിരുന്നു ഇന്ദുലേഖ കൊലപാതകം ചെയ്തത്.
വിഷം ഉള്ളില്‍ ചെന്ന് അവശനിലയിലായ അമ്മയെ ഇന്ദുലേഖ തന്നേയാണ് ആശുപത്രിയില്‍ എത്തിച്ചതും പരിചരിച്ചതും. ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ യാതൊരു സംശയത്തിനും ഇടനല്‍കാതെയാണ് ഇന്ദുലേഖ പെരുമാറിയിരുന്നത്. ആശുപത്രി അധികൃതരുടെ ഇടപെടലാണ് സംഭവം കൊലപാതകമാണെന്ന് തെളിയാന്‍ സഹായിച്ചത്.
ഇന്ദുലേഖയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതിനൊപ്പം 8 ലക്ഷം രൂപയുടെ കടം ഇന്ദുലേഖക്ക് എങ്ങനെ ഉണ്ടായെന്നും ഇതിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നതും പോലിസ് അന്വേഷിക്കുന്നുണ്ട്.

